രണ്ട് ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി......; കല്യാണ വീട്ടിലേക്കെന്ന് പറഞ്ഞ് പാത്രങ്ങള്‍ വാടകക്കെടുത്തു; ആക്രിക്കടയില്‍ മറിച്ചുവിറ്റു; ഫോണ്‍ നമ്പറും അഡ്രസും വ്യാജം; പ്രതിക്കായി തിരച്ചില്‍

Update: 2025-07-01 17:19 GMT

കോഴിക്കോട്: കല്യാണവീട്ടിലേക്ക് കൊണ്ടുപോകാനെന്ന് പറഞ്ഞ് വാടകസ്റ്റോറില്‍ നിന്ന് ബിരിയാണി ചെമ്പ് അടക്കമുള്ള പാത്രങ്ങള്‍ വാടകയ്ക്ക് കൊണ്ടുപോയി മറിച്ചുവിറ്റയാളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടകസ്റ്റോറില്‍ നിന്നാണ് ബിരിയാണിച്ചെമ്പ് ഉള്‍പ്പെടെ കൊണ്ടുപോയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാത്രങ്ങള്‍ തിരികെ എത്തിക്കാതെ വന്നതോടെയാണ് വടക സ്‌റ്റോര്‍ ഉടമ പൊലീസിനെ സമീപിച്ചത്. ഇവ പിന്നീട് പൂനൂരിലെ ആക്രിക്കടയില്‍ വിറ്റതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഒരു യുവാവ് വാടകസ്റ്റോറിലെത്തിയത്. സല്‍മാന്‍ എന്നാണ് പേരെന്നും താമരശ്ശേരിക്ക് സമീപത്തെ അണ്ടോണയിലെ വീട്ടില്‍ കല്യാണത്തിനായാണ് ബിരിയാണിച്ചെമ്പ് ഉള്‍പ്പെടെ കൊണ്ടുപോകുന്നത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. രണ്ട് ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി മുതലായവ ഗുഡ്‌സ് ഓട്ടോ വിളിച്ചാണ് ഇയാള്‍ കൊണ്ടുപോയത്. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയിരുന്നെങ്കിലും ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.

തിങ്കളാഴ്ച പാത്രങ്ങള്‍ തിരികെ എത്തിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് ഉടമ തിരിച്ചറിഞ്ഞത്. തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. ഇതോടെ സാധനങ്ങള്‍ കൊണ്ടുപോയ ഗുഡ്‌സ് ഡ്രൈവറോട് അന്വേഷിച്ചു. അപ്പോഴാണ് പൂനൂരിലെ ആക്രിക്കടക്ക് സമീപമാണ് സാധനങ്ങള്‍ ഇറക്കിയതെന്ന് മനസ്സിലായത്.

വാടകസ്റ്റോര്‍ ഉടമ ആക്രിക്കടയിലെത്തിയപ്പോള്‍ ബിരിയാണിച്ചെമ്പ് ഉള്‍പ്പെടെ അവിടെ കണ്ടെത്തി. ചട്ടുകവും കോരിയും ഒഴികെയുള്ള പാത്രങ്ങളാണ് ഇവിടെ വിറ്റ് പണം വാങ്ങിയത്. ആക്രിക്കട ഉടമയെ കാര്യം അറിയിച്ച ശേഷം വാടകസ്റ്റോര്‍ ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

Similar News