സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും; ഡോ എ കെ രൈരു ഗോപാലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

Update: 2025-08-03 07:29 GMT

കണ്ണൂര്‍ : ജനകീയ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന കണ്ണൂര്‍ താണയിലെ ഡോ. എ കെ രൈരു ഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളില്‍ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരിശോധന. പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ സേവന സന്നദ്ധത എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രോഗികളില്‍നിന്ന് രണ്ടുരൂപ ഫീസ് മാത്രം വാങ്ങിയ കണ്ണൂരിന്റെ ജനകീയ ഡോക്ടറാണ് ശനിയാഴ്ച രാത്രി വിടവാങ്ങിയ രൈരു ഗോപാല്‍. 50 വര്‍ഷത്തിലേറെ രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ചികിത്സ. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും.

പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷത്തോളം രോഗികളെ പരിശോധിച്ചത് താണ മാണിക്കക്കാവിനടുത്ത് 'ലക്ഷ്മി' വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്.

Similar News