സഹോദരിയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കം; മുക്കത്ത് വീട് കയറി ആക്രമണം; രണ്ടര വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

മുക്കത്ത് വീട് കയറി ആക്രമണം

Update: 2025-08-09 10:13 GMT

കോഴിക്കോട്: സഹോദരിയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം. ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ രണ്ടര വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാല്, ഭാര്യ ഫസീല ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ അലീല്‍ ജവാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഫസീലയുടെ സഹോദരനായ അസ്ലം വിവാഹ മോചിതനായിരുന്നു. അസ്ലം വിവാഹം ചെയ്ത യുവതിയുടെ സഹോദരനായ സ്വലൂപിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. സ്വലൂപിന്റെ സഹോദരിയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിവാഹ മോചനം നേടാന്‍ അസ്ലമിനെ സഹായിച്ച് റിസാല്‍ ആണെന്നാണ് സ്വലൂപ് പറഞ്ഞിരുന്നത്.

ഇന്നലെ പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇവര്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ ഇടപെട്ട് പിടിച്ച് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഒരുസംഘം ആളുകള്‍ റിസാലിന്റെ വീട്ടില്‍ എത്തി ആക്രമിച്ചു എന്നാല്‍ പരാതിയില്‍ പറയുന്നത്. പിന്നീട് നാട്ടുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Similar News