'വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍ പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാള്‍'; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

Update: 2025-08-23 08:45 GMT

കൊല്ലം: പൊതുപ്രവര്‍ത്തകര്‍ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തിലായാലും പൊതു പ്രവര്‍ത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചെയ്തികള്‍ ഓരോന്നായി പുറത്തുവരികയാണ്. ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നതാണ്. വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നത്. രാഹുല്‍ ഇപ്പോള്‍ എംഎല്‍എ സ്ഥാനം ഉപേക്ഷിക്കേണ്ട സാഹചര്യത്തില്‍ വരെയും എത്തിനില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് രാഷ്ട്രീയ മോഹമില്ല. ഞാനൊരു മാങ്കൂട്ടത്തില്‍ അല്ല. ആര്‍ക്കും തന്റെയടുത്ത് വരാം. തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളാണെങ്കില്‍ അതൊക്കെ ചെയ്ത് നല്‍കും. ഒരുപാട് പേര്‍ എന്നെക്കുറിച്ച് നല്ലതും ചീത്തയും പറയുന്നു. കേള്‍ക്കുന്നു, കളയുന്നു അതാണ് തന്റെ രീതി. ഗുരുവിന്റെ ദൈവദശകം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാടണമെന്ന് പറഞ്ഞപ്പോള്‍ തനിക്കെതിരെ പ്രതിഷേധമുണ്ടായി. ഇന്ന് അതാണ് മിക്ക സ്‌കൂളുകളിലും പാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസംഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ പുല്ലന്മാര്‍ എന്നു വിളിച്ച് അധിക്ഷേപിച്ചതില്‍ ഖേദിക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും തലപ്പത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് വെള്ളാപ്പള്ളി നടേശന് സ്വീകരണം ഒരുക്കിയിരുന്നു. ഇതിന്റെ പ്രസംഗത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവന ഉണ്ടായത്.

Similar News