ചൈനക്ക് ശേഷം ആദ്യമായി അതിദാരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ആദ്യ നാടായി കേരളം മാറും; വികസന സദസില്‍ മന്ത്രി എംബി രാജേഷ് പറഞ്ഞത്

Update: 2025-09-22 12:38 GMT

തിരുവനന്തപുരം: തദ്ദേശ സ്ഥാപനത്തിലുള്‍പ്പെടെ ജനങ്ങളുമായി ചര്‍ച്ച നടത്തി വികസന പദ്ധതികള്‍ രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ സമ്പൂര്‍ണ അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി കേരളത്തെ അടുത്ത കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കും. ചൈനക്ക് ശേഷം ആദ്യമായി അതിദാരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ആദ്യ നാടായി കേരളം മാറുകയാണ്. പരമ്പരാഗത പ്രശ്നങ്ങള്‍ക്കൊപ്പം പുതു തലമുറ പ്രശ്നങ്ങളായ മാലിന്യ നിര്‍മാജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പദ്ധതികള്‍ക്കും രൂപം നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ഹരിത കര്‍മ സേനയിലൂടെ തരം തിരിച്ചുള്ള ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി. അധികാര വികേന്ദ്രീകരണത്തിന്റെ തുടര്‍ച്ചക്കായി ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി ഉപയോഗിച്ചു. കെ സ്മാര്‍ട്ടടക്കമുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കുന്നു എന്നത് കൊണ്ട് പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കരികെ തന്നെയാണ് എന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. 66812 കെട്ടിട പെര്‍മിറ്റുകള്‍ 30 സെക്കന്‍ഡു കൊണ്ട് ഡിജിറ്റലായി വിതരണം ചെയ്യാന്‍ കഴിഞ്ഞു.

ഡിജിറ്റല്‍ സാക്ഷരത, തൊഴിലുറപ്പ് ക്ഷേമനിധി, നഗര തൊഴിലുറപ്പ് പദ്ധതി, പട്ടിക വര്‍ഗ മേഖലയില്‍ 100 ദിവസം അധിക തൊഴില്‍, 4,61,000 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയത്. വികസന സദസ്സിലൂടെ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ നവകേരള സൃഷ്ടിക്ക് പുതിയ മാതൃകകള്‍ തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Tags:    

Similar News