വോട്ടര്‍ പട്ടിക പരിശോധനയില്‍ കുടുങ്ങി; പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

Update: 2025-11-17 02:49 GMT

കുമളി: പോലീസിനെ വെട്ടിച്ച് പത്ത് വര്‍ത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സലാവുദ്ദീ(62)നെയാണ് കുമളി പോലീസ് തിരുവനന്തപുരത്ത് നിന്നും അറസ്റ്റുചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടര്‍പ്പട്ടിക പരിശോധനയിലാണ്, പ്രതി തിരുവനന്തപുരത്തുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്.

10 വര്‍ഷം മുന്‍പാണ് കുമളിയില്‍ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങളുമായി സലാവുദ്ദീന്‍ മുങ്ങിയത്. കുമളിയിലെ റോസാപ്പൂക്കണ്ടത്തില്‍ ഒരു ഹോംസ്റ്റേ വാടകയ്‌ക്കെടുത്ത സലാവുദ്ദീന്‍, ഉടമയറിയാതെ ഇത് പിന്നീട് മറ്റൊരാള്‍ക്ക് ഒറ്റിക്ക് മറിച്ചുനല്‍കുകയായിരുന്നു. പിന്നീട്, ഹോംസ്റ്റേയുടെ ഉടമയും ഒറ്റിക്ക് എടുത്തയാളും കുമളി പോലീസില്‍ പരാതി നല്‍കി. ഈ പ്രദേശത്തെ നിരവധിപേരോടും സമാനമായ രീതിയില്‍ ലക്ഷക്കണക്കിന് രൂപ ഇയാള്‍ വാങ്ങി. പിന്നീടാണ് ഒളിവില്‍ പോയത്. കുമളി പോലീസ്സ്റ്റേഷനില്‍മാത്രം പത്ത് കേസിലെ പ്രതിയാണ് സലാവുദ്ദീന്‍.

പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഷിനോമോന്‍, സി.പി. രതീഷ് എന്നിവരാണ് തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട നിരവധിപേര്‍ പരാതിയുമായി കുമളി പോലീസ്സ്റ്റേഷനില്‍ എത്തുന്നുണ്ട്. പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News