നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍ തുടങ്ങും; ആദ്യ ഘട്ടമായി പത്ത് കോടി അനുവദിച്ചു

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍ തുടങ്ങും

Update: 2025-11-19 02:10 GMT

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനം ഡിസംബറില്‍ തുടങ്ങും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പരിശോധനയ്‌ക്കെത്തിയത്. കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്നറിയാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി.

20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക നടപടികള്‍ക്കായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേഷന്‍ കെട്ടിടം, ഫുട്ട് ഓവര്‍ബ്രിഡ്ജ്, എസി വെയ്റ്റിങ് ഹാള്‍, ടിക്കറ്റ് കൗണ്ടര്‍, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാനാണ് തീരുമാനം. ഓരോ ഡിപ്പാര്‍ട്ട്മെന്റിനോടും സബ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ നിര്‍ദേശം നല്‍കി. സബ് എസ്റ്റിമേറ്റുകള്‍ വിശകലനം ചെയ്ത് അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കും. ഗതിശക്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

റെയില്‍വേയുടെ കൈവശമുള്ള സ്ഥലത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാനാകില്ല. അതിനാല്‍ സ്ഥലലഭ്യത സംബന്ധിച്ച് സിയാലുമായി ചര്‍ച്ച നടത്തും. നിലവിലുള്ള റെയില്‍വേ ലൈനിനു കിഴക്കുഭാഗത്താണ് റെയില്‍വേയ്ക്ക് സ്ഥലമുള്ളത്. റെയില്‍വേ ലൈനിന് പടിഞ്ഞാറുഭാഗത്ത് സിയാലിന്റെ സ്ഥലമുണ്ട്. അവിടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും. എന്നാല്‍, ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് യാത്രാസൗകര്യം കൂടി ഒരുക്കേണ്ടി വരും.

ആദ്യഘട്ടത്തില്‍ റെയില്‍വേയുടെ കൈവശമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 600 മീറ്റര്‍ നീളത്തില്‍ രണ്ട് പ്ലാറ്റ്ഫോമുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. വന്ദേഭാരത് അടക്കമുള്ള തീവണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചേക്കും.

Tags:    

Similar News