ഭൂമിയും കെട്ടിടങ്ങളും വാഗ്ദാനം ചെയ്ത് കര്‍ണാടക സ്വദേശിയില്‍നിന്ന് 61 കോടി രൂപ തട്ടി; വ്യപാരിയും ഭാര്യയും മകനും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ഭൂമിയും കെട്ടിടങ്ങളും വാഗ്ദാനം ചെയ്ത് കര്‍ണാടക സ്വദേശിയില്‍നിന്ന് 61 കോടി രൂപ തട്ടി

Update: 2025-12-01 04:07 GMT

മയ്യില്‍: ഭൂമിയും കെട്ടിടങ്ങളും വാഗ്ദാനം ചെയ്ത് കര്‍ണാടക സ്വദേശിയില്‍നിന്ന് 61 കോടി രൂപ കൈക്കലാക്കിയെന്ന പരാതിയില്‍ വ്യപാരിയും ഭാര്യയും മകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. മയ്യിലിലെ വ്യപാരിയും അയനത്ത് ട്രാവല്‍സ് ഉടമയുമായ അയനത്ത് വീട്ടില്‍ രാധാകൃഷ്ണന്‍, ഭാര്യ കെ.ഒ.പി. ഷീബ, മകന്‍ കെ.ഒ.പി. ഷാരോണ്‍കുമാര്‍, മയ്യില്‍ സ്വദേശി ഷൈജു, വെങ്ങരയിലെ എ.ടി.പി. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. രാധാകൃഷ്ണന്റെ മറ്റൊരു മകന്‍ കെ.ഒ.പി. രാഹുല്‍ ഉള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍.

ദക്ഷിണ കന്നഡ മൂഡബിദ്രി ഹനുമന്ദനഗര ഫോറസ്റ്റ് ഓഫീസിനു സമീപത്തെ വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയുടെ പരാതിയിലാണ് രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ വഞ്ചനക്കുറ്റം ചുമത്തി മയ്യില്‍ പോലീസ് കേസെടുത്തത്. പരാതിക്കാരന്റെ പേരില്‍ സ്വത്ത് വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖകള്‍ ചമച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നാണ് പരാതി. 2010 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് വിവിധ ഘട്ടങ്ങളായി കബളിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. കര്‍ണാടക പോലീസും മയ്യില്‍ പോലീസും ശനിയാഴ്ച രാവിലെമുതല്‍ രാധാകൃഷ്ണന്റെ മയ്യിലിലുള്ള രണ്ട് വീടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു.


Tags:    

Similar News