തീവണ്ടിതട്ടി പാദമറ്റയാള്‍ രാത്രി മുഴുവന്‍ പാളത്തിനരികില്‍ കിടന്നു; വിവരം പുറംലോകം അറിയുന്നത് പുലര്‍ച്ചെ ട്രെയിന്‍ യാത്രക്കാര്‍ വിളിച്ചു പറയുമ്പോള്‍

തീവണ്ടി കയറി പാദമറ്റയാൾ രാത്രിമുഴുവൻ ചികിത്സ കിട്ടാതെ കിടന്നു

Update: 2025-12-11 02:43 GMT

ഷൊര്‍ണൂര്‍: മഞ്ഞക്കാട്ട് തീവണ്ടിതട്ടി പാദമറ്റയാള്‍ രാത്രിമുഴുവന്‍ ചികിത്സ കിട്ടാതെ തീവണ്ടിപ്പാളത്തിനരികില്‍ കിടന്നു. പാലക്കാട് അത്തിപ്പൊറ്റ സ്വദേശി സുനിലിനാണ് തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റത്. വിജനമായ സ്ഥലത്ത് ആയതിനാല്‍ വിവരം ആരും അറിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് തട്ടിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റതിനാല്‍ നടക്കാന്‍ പോലുമാകാതെ രാവിലെവരെ ഇയാള്‍ കിടന്നെങ്കിലും ആരുമറിഞ്ഞില്ല. രാവിലെ ഇതുവഴിപോയ തീവണ്ടിയിലെ യാത്രക്കാരാണ് പോലീസിന് വിവരം നല്‍കിയത്. റെയില്‍വേ പോലീസെത്തി സുനിലിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാദത്തിന്റെ ഭാഗം മുറിച്ചുമാറ്റണമെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മുന്‍പ്, നെടുങ്ങോട്ടൂര്‍ ഭാഗത്ത് ആനപ്പാപ്പാനായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. പിന്നീട് ഈ ജോലി ഇല്ലാതായതിനെത്തുടര്‍ന്ന് മറ്റുതൊഴിലെടുത്ത് കഴിയുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അപകടമുണ്ടാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News