'മണ്ഡലം ഭാരവാഹികള്‍ വിമത സ്ഥാനാര്‍ത്ഥികളെ സഹായിച്ചു'; ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഔദ്യോഗിക സ്ഥാനാര്‍ഥി; കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Update: 2025-12-12 17:09 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിധിക്ക് മുന്‍പ് കോഴിക്കോട് കാരശേരിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മണ്ഡലം ഭാരവാഹികള്‍ വിമത സ്ഥാനാര്‍ത്ഥികളെ സഹായിച്ചെന്നും നേതൃത്വത്തിന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പറഞ്ഞു. കാരശ്ശേരി ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച വി എന്‍ സുഹൈബാണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ ഉണ്ടെന്നും വിഎന്‍ സുഹൈബ് തുറന്നടിച്ചു.

വിമത സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്ന് സുഹൈബ് ആരോപിക്കുന്നു. വിമത സ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നവര്‍ സീറ്റ് മോഹികളായിരുന്നുവെന്ന് അദേഹം പറയുന്നു. തന്റെ വിജയം ഉറപ്പാണെന്നും എന്നാല്‍ നേതാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരത്തില്‍ നീക്കം നടന്നുവെന്നാണ് സുഹൈബ് പറയുന്നത്.

വിമതരായി മത്സരിച്ചവര്‍ക്ക് വ്യക്തമായ താത്പര്യങ്ങളുണ്ടായിരുന്നു. ആ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഇവര്‍ വിമതരായി മത്സരിക്കുന്നത്. അവര്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നുവെന്നത് തന്നെ വേദനിപ്പിച്ചെന്ന് സുഹൈബ് പറയുന്നു. സംഭവത്തില്‍ നേതൃത്വത്തിന് പരാതിയായി നല്‍കുമെന്ന് അദേഹം വ്യക്തമാക്കി.

Similar News