പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത് പുലര്‍ച്ചെ ഒന്നരയോടെ; രഹസ്യ വിവരത്തെ തുടര്‍ന്ന് കാത്തിരുന്ന് പോലിസ്: അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

Update: 2025-12-17 01:07 GMT

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ വീടുകയറി ഉപദ്രവിച്ച കേസില്‍ ഒന്നര മാസമായി ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അനന്തു (അച്ചു-27) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതിക്കായി കാത്തിരുന്ന തമ്പാനൂര്‍ പൊലീസ് സംഘം സാഹസികമായാണ് അനന്തുവിനെ അറസ്റ്റുചെയ്തത്.

ഒക്ടോബറിലാണ് ഇയാള്‍ അയല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഇയാള്‍ തൈക്കാട്ടുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നപ്പോള്‍ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചു. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അനന്തു. കരമന പൊലീസിനു നേരേ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂര്‍, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ മറ്റ് കേസുകളിലും പ്രതിയാണ് അനന്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News