വാക്കുതര്‍ക്കത്തിനിടെ 'പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാകില്ല; മകളുമായി യുവതി കിണറ്റില്‍ ചാടി മരിച്ച കേസില്‍ കാമുകനെ വെറുതേവിട്ട് ഹൈക്കോടതി

'പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാകില്ല; ഹൈക്കോടതി

Update: 2026-01-30 03:47 GMT

കൊച്ചി: രണ്ട് വ്യക്തികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. മകളുമായി യുവതി കിണറ്റില്‍ ചാടി മരിച്ച കേസില്‍ കാമുകനെ വെറുതേവിട്ടുകൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേവലം വാക്കുകളല്ല, ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രീം കോടതി വിധിന്യായങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കാസര്‍കോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കി.

അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023-ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്തു. ഇത് സെഷന്‍സ് കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും യുവാവിനെതിരെ ഐപിസി 306, 204 വകുപ്പുകള്‍ ചുമത്താനായിരുന്നു കോടതി നിര്‍ദേശം. ഇതു ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ഫോണില്‍ സംസാരിക്കുന്നതിനിടെയുണ്ടായ ദേഷ്യത്തില്‍ അത്തരമൊരു കാര്യം പറഞ്ഞു എന്നതിന്റെ പേരില്‍ തനിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു യുവാവിന്റെ വാദം. തുടര്‍ന്നാണ് സുപ്രീം കോടതി വിധിന്യായങ്ങള്‍ അടക്കം പരിശോധിച്ച് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ മനഃപൂര്‍വമുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകില്ല എന്നും കോടതി ഉത്തരവിട്ടത്.

Tags:    

Similar News