ശബരിമല കട്ടിളപ്പാളി കേസില്‍ മുന്‍ കമ്മീഷണര്‍ക്ക് ജാമ്യം; ദ്വാരപാലക ശില്പ കേസ് കുരുക്കായി, ബൈജു ജയിലില്‍ തന്നെ തുടരും

Update: 2026-02-12 08:27 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജുവിന് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് 90 ദിവസം പിന്നിട്ടതോടെ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. എന്നാല്‍, ശബരിമലയിലെ തന്നെ ദ്വാരപാലക ശില്പ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡ് കാലാവധി നിലനില്‍ക്കുന്നതിനാല്‍ ബൈജുവിന് ഉടന്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല.

തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും സന്നിധാനത്ത് സ്ഥിരമായി ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നതെന്നുമായിരുന്നു ബൈജുവിന്റെ വാദം. അതേസമയം, കേസിലെ മറ്റൊരു പ്രമുഖ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Similar News