മലയോര ഹൈവേയില്‍ ആവേശമായി 'ഹില്‍ ഹൈവേ റണ്‍'; മിലിന്ദ് സോമനൊപ്പം ഓടി കട്ടപ്പന

Update: 2026-02-22 04:53 GMT

കട്ടപ്പന: കേരളത്തിന്റെ മലയോര ഹൈവേയുടെ നിര്‍മ്മാണ മികവും മനോഹാരിതയും വിളിച്ചോതി സംഘടിപ്പിച്ച 'ഹില്‍ ഹൈവേ റണ്‍' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത താരവും മോഡലുമായ മിലിന്ദ് സോമന്‍ നയിച്ച ഓട്ടത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ആവേശത്തോടെ പങ്കുചേര്‍ന്നത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ പാതയിലായിരുന്നു റണ്‍ സംഘടിപ്പിച്ചത്.

കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ പീരുമേട്- ദേവികുളം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത്- കട്ടപ്പന പാതയുടെ പ്രചാരണാര്‍ത്ഥമാണ് ഈ പരിപാടി നടത്തിയത്. രാവിലെ ഏഴു മണിയോടെ കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

മിലിന്ദ് സോമനൊപ്പം രണ്ടായിരത്തിലേറെ പേരാണ് ഓട്ടത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഓട്ടക്കാര്‍ക്ക് പുറമെ വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍, സൈക്ലിംഗ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവരും അണിനിരന്നതോടെ മലയോര ഹൈവേ ഒരു കായിക മാമാങ്കത്തിന് വേദിയായി. യാത്രയിലുടനീളം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിന്റെയും ആംബുലന്‍സിന്റെയും സേവനവും ഉറപ്പാക്കിയിരുന്നു.

മലയോര മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്കും യാത്രാ സൗകര്യങ്ങള്‍ക്കും പുതിയ ഹൈവേ വലിയ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ പാതയുടെ മികവ് നേരിട്ടറിയാന്‍ കൂടിയുള്ള അവസരമായി മാറി ഈ ഹില്‍ ഹൈവേ റണ്‍.

Similar News