മത്സ്യത്തൊഴിലാളികള്‍ക്ക് കുളവാഴയധിഷ്ഠിത ഉത്പന്ന നിര്‍മ്മാണ പരിശീലനം; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

Update: 2026-02-25 12:18 GMT

കൊച്ചി: കുളവാഴ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് വരുമാനമാര്‍ഗ്ഗം ഒരുക്കുന്ന പൈലറ്റ് പരിശീലന പദ്ധതിക്ക് തുടക്കമായി. മറൈന്‍ പ്രോഡക്ട് ഡവലപ്‌മെന്റ് അതോറിറ്റിക്ക് (എംപെഡ) കീഴിലുള്ള നെറ്റ്ഫിഷും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എംപെഡ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുളവാഴ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വികേന്ദ്രീകൃത കമ്മ്യൂണിറ്റി അധിഷ്ഠിത മോഡലാണ് ലക്ഷ്യമിടുന്നതെന്ന് വേണുരാജമണി പറഞ്ഞു. ഇതിലൂടെ ഒരു വശത്ത് കുളവാഴ നിര്‍മാര്‍ജനം ഉറപ്പാക്കുമ്പോള്‍ മറുവശത്ത് മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കൃത്യമായ വരുമാന മാര്‍ഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഫ്യൂച്ചര്‍ കേരള മിഷന്‍ ആരംഭിച്ച പദ്ധതിക്ക് ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. മറ്റു കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെയും സ്വകാര്യ മേഖലയുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കുളവാഴയെ ഒരു പ്രതിസന്ധിയായല്ല, അവസരമായാണ് കാണേണ്ടതെന്ന് അധ്യക്ഷത വഹിച്ച എംപെഡ ചെയര്‍മാന്‍ ഡി.വി. സ്വാമി ഐ.എ.എസ് അഭിപ്രായപ്പെട്ടു.സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഈ പദ്ധതി ലോകത്തിന് തന്നെ മികച്ച മാതൃകയാണ്. പൈലറ്റ് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ ഭാഗമായ മത്സ്യത്തൊഴിലാളികള്‍ക്ക് രാജ്യാന്തര വിപണി കണ്ടെത്താന്‍ ബാഴ്‌സലോണയില്‍ നടക്കുന്ന സീഫുഡ് ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പദ്ധതിയുടെ വിജയം അതുമായി സഹകരിക്കുന്നവരുടെ കൂട്ടായ പ്രയത്‌നത്തെ ആശ്രയിച്ചാണെന്നും കുളവാഴ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ക്രിയാത്മകമായ നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സായ് കൃഷ്ണ ഐ.എ.എസ് പറഞ്ഞു.

ഒരു സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് വിവിധ ഏജന്‍സികളുമായി സഹകരിച്ച് പരിഹാരം കാണാനാണ് ഫ്യൂച്ചര്‍ കേരള മിഷനിലൂടെ ജെയിന്‍ യൂണിവേഴ്‌സിറ്റി ശ്രമിക്കുന്നതെന്ന് ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. മറൈന്‍ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ അക്കാദമിക് സഹകരണം ഉറപ്പാക്കുന്നതിനായി എംപെഡ-ആര്‍.ജി.സി.എയും കൊച്ചി ജെയിന്‍ സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി.

എറണാകുളം വളന്തക്കാട് മേഖലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിനാണ് ഈ സുസ്ഥിര വികസന പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പരിശീലനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 120 പേര്‍ക്ക് കുളവാഴ സംസ്‌കരിച്ച് പേപ്പര്‍, പള്‍പ്പ് അധിഷ്ഠിത കരകൗശല വസ്തുക്കള്‍, നെയ്ത്ത് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ ആറ് സെഷനുകളിലായി പരിശീലനം നല്‍കും. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരാകാനുള്ള പ്രത്യേക മെന്റര്‍ ട്രെയിനിംഗും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംരംഭങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കും. കുളവാഴയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനൊപ്പം ജലാശയങ്ങളിലെ പാരിസ്ഥിതിക പുനരുദ്ധാരണവും സര്‍ക്കുലര്‍ ഇക്കണോമിയിലൂടെയുള്ള ഗ്രാമീണ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഫ്യൂച്ചര്‍ കേരള മിഷന്‍ സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ.ഡോ. ജി. നാഗേന്ദ്ര പ്രഭു പദ്ധതി അവലോകനം നടത്തി. എംപെഡ ഡയറക്ടര്‍ ഡോ. രാം മോഹന്‍ എം.കെ, നെറ്റ്ഫിഷ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജോയ്‌സ് വി. തോമസ്, ജെയിന്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍,എംപെഡയിലെ ഉദ്യോഗസ്ഥര്‍, വളന്തക്കാട് മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News