പിആര്‍ഡി പരസ്യം സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാന്‍; മരിച്ചിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു; ജി.സുധാകരനുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല: കെ സി വേണുഗോപാല്‍ എംപി

Update: 2026-03-05 09:23 GMT

ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനുമായി നിലവില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജി.സുധാകരന്‍ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്. ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ശക്തമായി ഉറച്ച് നില്‍ക്കുന്ന നേതാവാണ്.തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്. അതിന് ശേഷം മാത്രമെ തങ്ങളുടെ അഭിപ്രായത്തിന് പ്രസക്തിയുള്ളു. നേരത്തെ അതില്‍ അഭിപ്രായം പറയുന്നത് അപക്വമാണ്. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടിപറയായിനില്ല. ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. കാത്തിരുന്നു കാണാമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്ട്രീയ നേതാവാണ് ജി.സുധാകരന്‍. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന് അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്വീകാര്യതയും ജനപിന്തുണയുമുള്ള നേതാവാണ് ജി.സുധാകരന്‍. അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റു കൊടുക്കണമോയെന്നത് സിപിഎമ്മാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നത് തനിക്ക് അറിയില്ല. അത് അവരാണ് വിശദീകരിക്കേണ്ടത്.

കേരളത്തിലെ കമ്യൂണിസ്റ്റ് അണികളിലുള്ള വികാരമാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും പ്രതിഫലിച്ചത്. അതെല്ലാം സിപിഎമ്മിന്റെ ആഭ്യന്തരകാര്യം. അതില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ല. അണികളുടെ വികാരം മാനിച്ചല്ല സിപിഎമ്മിന്റെ ഭരണം. ഇക്കാര്യം എല്ലാദിവസവും തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവെയ്ക്കുന്നതാണ് ജി.സുധാകരന്റെ പരസ്യ പ്രതികരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പിആര്‍ഡി പരസ്യം സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാന്‍; മരിച്ചിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു

പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്ത ഇടതുസര്‍ക്കരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്രങ്ങളില്‍ നല്‍കിയ പിആര്‍ഡി പരസ്യങ്ങളെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആശാപ്രവര്‍ത്തകര്‍,ഡോക്ടേഴ്സ്, നെഴ്സുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂലിവര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ അതിനോട് മുഖം തിരിക്കുന്ന സര്‍ക്കാരാണ് ഇത്തരത്തില്‍ കോടികള്‍ പ്രതിച്ഛായ നിര്‍മ്മിതിക്കായി ചെലവാക്കുന്നത്. ഇത് ജനത്തിനറിയാം. ഈ ധൂര്‍ത്തിന് കൃത്യമായ മറുപടി പൊതുജനം തെരഞ്ഞെടുപ്പില്‍ നല്‍കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പരസ്യം നല്‍കുന്നത്. ജീവിച്ചിരുന്നപ്പോഴും ശേഷം മരിച്ചു കഴിഞ്ഞിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണ്. അതിന്റെ ഭാഗമാണ് കള്ളപ്രചരണം പരസ്യരൂപേണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണം ഒരുഘട്ടം പിന്നിട്ടു. കുറച്ച് സീറ്റുകളില്‍ ധാരണയായിട്ടുണ്ട്.സീറ്റ് വിഭജന ചര്‍ച്ചകള്‍ മുന്നണിയിലാണ് നടത്തുന്നത്. അതല്ലാതെ മാധ്യമങ്ങളില്ല. ഊഹാപോഹങ്ങളില്‍ കാര്യമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Similar News