'കോടതിയെ വെല്ലുവിളിക്കരുത്'; മമത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

Update: 2026-03-10 11:29 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിന് സുപ്രീംകോടതിയുടെ കടുത്ത താക്കീത്. 'കോടതിയെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടരുത്' എന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് സുപ്രീംകോടതി ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കാലതാമസത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഭിന്നതയിലുമാണ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇത്തരം തര്‍ക്കങ്ങള്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പട്ടിക കുറ്റമറ്റതാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ മറവില്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ പുറത്താക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നീക്കം നടക്കുന്നുവെന്നാണ് മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആരോപണം.

കൃത്യമായ വോട്ടര്‍ പട്ടിക നിശ്ചിത സമയത്തിനുള്ളില്‍ തയ്യാറാക്കണമെന്നും വീഴ്ച വരുത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

Similar News