ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിക്കുക; നിയമസഭാ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍; നിയമം ലംഘിച്ചാല്‍ അഴിയെണ്ണും; കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

Update: 2026-03-17 08:11 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ക്കും അഡ്മിന്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേരള പൊലീസ്. വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രചാരണങ്ങള്‍, എഐ (AI) ദുരുപയോഗം എന്നിവ തടയാന്‍ സൈബര്‍ സെല്ലിന്റെയും ഇലക്ഷന്‍ കമ്മീഷന്റെയും പ്രത്യേക സംഘം 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കും.

എഐ വീഡിയോകള്‍ക്ക് 'ലേബല്‍' നിര്‍ബന്ധം; ഡീപ് ഫേക്കിന് പിടിവീഴും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകളും ഓഡിയോകളും രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് കുറ്റകരമാണ്. എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെങ്കില്‍ അത് വ്യക്തമാക്കുന്ന 'AI-Generated' എന്ന ലേബല്‍ നിര്‍ബന്ധമായും നല്‍കണം. ലേബല്‍ ഇല്ലാത്തതും സംശയാസ്പദവുമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സ്ഥാനാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്താന്‍ എഐ ഉപയോഗിച്ചാല്‍ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

വിഭാഗീയത പടര്‍ത്തിയാല്‍ ബിഎന്‍എസ് 196 പ്രകാരം കേസ്

ജാതി, മതം, വര്‍ഗ്ഗം എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭാരതീയ ന്യായ സംഹിത (BNS 196) പ്രകാരം വലിയ കുറ്റമാണ്. വോട്ടെടുപ്പ് തീയതിയെക്കുറിച്ചോ സ്ഥാനാര്‍ത്ഥികളെക്കുറിച്ചോ ഉള്ള സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കരുത്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് തുടങ്ങുന്ന 'സൈലന്‍സ് പീരിയഡില്‍' സോഷ്യല്‍ മീഡിയ വഴി യാതൊരു വിധ പ്രചാരണവും നടത്താന്‍ അനുവദിക്കില്ല.

ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയാന്‍: നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍

ഗ്രൂപ്പ് അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അഡ്മിന്‍ നേരിട്ട് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ അഡ്മിന്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും:

പ്രേരണാകുറ്റം (Abetment): നിയമവിരുദ്ധമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അവ നീക്കം ചെയ്യാതിരിക്കുകയോ കുറ്റകൃത്യത്തിന് പ്രോത്സാഹനം നല്‍കുകയോ ചെയ്താല്‍ അഡ്മിന്‍ പ്രതിയാകും.

ഗൂഢാലോചന: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അഡ്മിന്‍ ബോധപൂര്‍വ്വം കൂട്ടുനില്‍ക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നടപടിയുണ്ടാകും.

സഹകരിക്കാതിരിക്കല്‍: ഐടി ആക്ട് പ്രകാരം പൊലീസ് നല്‍കുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുകയോ വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്ന അഡ്മിന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് കാലയളവില്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ വരുന്ന ഓരോ സന്ദേശവും കൃത്യമായി നിരീക്ഷിക്കണമെന്നും സംശയാസ്പദമായവ ഉടന്‍ നീക്കം ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.

Similar News