നര്‍കോട്ടിക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിയെയും യുവാവിനെയും ബന്ദിയാക്കി പണവും ഐഫോണും കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2026-03-21 13:45 GMT

കൊച്ചിയില്‍ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. ചേര്‍ത്തല വയലാര്‍ സ്വദേശി എന്‍.കെ. അമല്‍ (26), പള്ളുരുത്തി സ്വദേശി ഭവന്‍ (36), ഇടുക്കി പാറപ്പുഴ സ്വദേശി തോമസ് ചാക്കോ (30) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം രണ്ടിന് കലൂര്‍ എസ്.ആര്‍.എം റോഡിലെ ഹോട്ടലില്‍ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെയും വടകര സ്വദേശിയായ യുവതിയെയും പ്രതികള്‍ സമീപിക്കുകയായിരുന്നു. നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

മുറി പരിശോധിക്കണമെന്ന വ്യാജേന അകത്തുകയറിയ സംഘം ഇരുവരെയും ബന്ദികളാക്കി. മേശപ്പുറത്തിരുന്ന സ്വര്‍ണ്ണാഭരണവും യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും 55,000 രൂപ വിലവരുന്ന ഐഫോണും ഇവര്‍ കവര്‍ന്നു. പുലര്‍ച്ചെ ആറ് മണി വരെ ഇരുവരെയും മുറിയില്‍ തടഞ്ഞുവെച്ച ശേഷം, വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ഭയന്നുപോയ യുവാവ് സംഭവദിവസം പരാതി നല്‍കിയിരുന്നില്ല. പിന്നീട് രണ്ട് ദിവസത്തിന് ശേഷം നോര്‍ത്ത് പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയലാര്‍, പൊന്നുരുന്നി, കാക്കനാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ വിവിധ ദിവസങ്ങളിലായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News