പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് നേതൃത്വം തഴഞ്ഞു; തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ത്ഥി കൊയ്യം ജനാര്‍ദ്ദനന്‍

Update: 2026-03-27 09:19 GMT

തളിപറമ്പ്:പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് നേതൃത്വം തഴഞ്ഞുവെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. തളിപറമ്പ് പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി പുറത്താക്കിയ സങ്കടം കാരണം വിതുമ്പി കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ നേതാക്കള്‍ ചതിച്ചുവെന്ന് കൊയ്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ ചതിച്ചു വന്ന ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിലും അദ്ദേഹം വിമര്‍ശിച്ചു. സി പി എം വിട്ട് വന്നയാള്‍ക്ക് സീറ്റ് കൊടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതാക്കള്‍ ചതിച്ചുവെന്നും ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും എന്നും കോണ്‍ഗ്രസുകാരനായിരിക്കും. കോണ്‍ഗ്രസുകാരനായ ഒരേയൊരു സ്ഥാനാര്‍ത്ഥിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വിമത സ്ഥാനാര്‍ഥിയായി നിന്നതിന് പിന്നാലെ കൊയ്യം ജനാര്‍ദ്ദനനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ പി സി സി, ഡി സി സി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് പുറത്താക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. കെ.പി സി.സി അധ്യക്ഷന്‍സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി 'അതേ സമയം ശനിയാഴ്ച്ച മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ കൊയ്യം ജനാര്‍ദനന്‍ തീരുമാനിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ സി.പി.എം വി മതനായ ടി.കെ ഗോവിന്ദനെ കളത്തിലിറക്കി മത്സരം ശക്തമാക്കിയ സി.പി.എമ്മിന് ഏറ്റതിരിച്ചടിയാണ് കൊയ്യത്തിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം' തളിപറമ്പ് മണ്ഡലത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അടിത്തട്ടു മുതല്‍ കെ.പി സി.സി വരെ പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ജനകീയ മുഖങ്ങളിലൊന്നാണ് കൊയ്യം ജനാര്‍ദ്ദനന്റെത്. ഇക്കുറി തളിപറമ്പ് മണ്ഡലത്തില്‍ അദ്ദേഹം സീറ്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സി.പി.എമ്മിലെഅപ്രതീക്ഷിത സംഭവങ്ങള്‍ കാരണം പുറത്താവുകയായിരുന്നു. തളിപറമ്പില്‍ ഏറെ ജനകീയ സ്വാധീനമുള്ള നേതാക്കളിലൊരാളാണ് കൊയ്യം ജനാര്‍ദ്ദനന്‍.

അയ്യപ്പ സേവാ സമിതിയുള്‍പ്പെടെ നിരവധി സംഘടനകളുടെ സംഘാടകനാണ് താഴെ തട്ടിലുള്ള പ്രവര്‍ത്തകരും കോണ്‍ഗ്രസ് കുടുംബങ്ങളുമായി ആത്മബന്ധം കൊയ്യത്തിനുണ്ട്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ വോട്ട് തനിക്ക് കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കൊയ്യത്തിന്റെ അപ്രതീക്ഷിത എന്‍ട്രി പ്രതിരോധത്തിലായ പി.കെ. ശ്യാമളയ്ക്കും സി.പി.എമ്മിനും അല്‍പ്പം ആശ്വാസമേകിയിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുന്നത് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Similar News