പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനി മദ്യവും ലഭിക്കും; ചണ്ഡീഗഢില്‍ പുതിയ മദ്യനയത്തിന് അംഗീകാരം

Update: 2026-03-27 15:09 GMT

ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ പുതിയ മദ്യനയത്തിന് അംഗീകാരം. പുതിയ എക്‌സൈസ് നയത്തിന് അംഗീകാരം ലഭിച്ചതോടെ, പരമ്പരാഗത മദ്യശാലകളില്‍ മാത്രമല്ല, പെട്രോള്‍ പമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, പ്രാദേശിക വിപണികള്‍ എന്നിവിടങ്ങളിലും ഇനി മദ്യം ലഭ്യമാകും. കൂടാതെ, വലിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍ക്കും വിദേശ മദ്യം, വൈന്‍, ബിയര്‍ എന്നിവ വില്‍ക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുക, ഉപഭോക്തൃ സൗകര്യം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് 202627 ലെ എക്‌സൈസ് നയം ചണ്ഡീഗഡ് ഭരണകൂടം അംഗീകരിച്ചത്.

മദ്യശാലകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ മദ്യത്തിന്റെ അളവ് പരിശോധിക്കാനായി ബാറുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ മദ്യ പരിശോധനാ യന്ത്രങ്ങള്‍ (ആല്‍ക്കമീറ്ററുകള്‍) സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ഉപയോക്താക്കള്‍ക്ക് ശരീരത്തിലെ മദ്യത്തിന്റെ അളവ് മനസിലാക്കാനാണ് ഇവ സ്ഥാപിക്കുന്നത്.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ചണ്ഡീഗഡില്‍ ആകെ 97 മദ്യശാലകള്‍ക്കാണ് അംഗീകാരം നല്‍കിയത് . ഇന്ത്യന്‍ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വില പരമാവധി രണ്ട് ശതമാനം വരെ വര്‍ധിച്ചേക്കാം.എന്നാല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് വില കൂട്ടിയിട്ടില്ല. മദ്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ട്രാക്കിംഗ് നിര്‍ബന്ധമാക്കും. സിസിടിവി, തത്സമയ നിരീക്ഷണം എന്നിവയിലൂടെ നിരീക്ഷണം കര്‍ശനമാക്കും.

Similar News