കനത്ത മഴയത്ത് റോഡ് ടാറിങ്; 'നിർത്തിപ്പോടോ' എന്ന് നാട്ടുകാർ; ഇടപെട്ട് മേയർ
തൃശൂർ: തൃശൂരിൽ മാരാര്‍ റോഡില്‍ കനത്ത മഴയ്ക്കിടെ നടന്ന ടാറിങിൽ യാത്രക്കാരുടെ പ്രതിഷേധം. കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. ഇന്ന് ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ കനത്ത മഴ തുടരുന്നതിനിടെയാണ് ടാറിടാൻ ആളെത്തിയത്. നാട്ടുകാർ രംഗത്തെത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എം.കെ.വർഗീസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. നിര്‍ത്തിപ്പോടോ, ഈ കനത്ത മഴയത്താണോ ടാറിങ്,ചാട്ടാവാര്‍ കൊണ്ടടിക്കണം' എന്നെല്ലാം നാട്ടുകാർ തൊഴിലാളികളോട് ആവശ്യപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളിൽനിന്നു കേൾക്കാം. വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മഴ പ്രതീക്ഷിക്കാതെ പണി തുടങ്ങിയതാണെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി പ്രതികരിച്ചു.