ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്ന മണ്ണുമാന്തി യന്ത്രം കടലില്‍ മുങ്ങി; ജീവനക്കാര്‍ ചാടി രക്ഷപെട്ടു; ഒഴിവായത് വൻ ദുരന്തം

Update: 2026-02-28 13:45 GMT

കോഴിക്കോട്: കാസര്‍കോട്ടേക്ക് ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്ന ഡ്രഡ്ജര്‍(മണ്ണുമാന്തി യന്ത്രം) കടലില്‍ മുങ്ങി. അപകടം നടന്നതിന് പിന്നാലെ രണ്ട് ജീവനക്കാര്‍ കടലില്‍ ചാടുകയും ഡ്രഡ്ജറിനെ അനുഗമിച്ചിരുന്ന ബോട്ടില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. കോഴിക്കോട് ലൈറ്റ് ഹൗസ് തീരത്ത് നിന്ന് നാല് നോട്ടിക്കല്‍ മൈല്‍(എട്ട് കിലോമീറ്റര്‍) അകലെവച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി അരുണ്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഷണ്‍മുഖ സിഎസ്ഡി 4 എന്ന ഡ്രഡ്ജറാണ് അപകടത്തില്‍പ്പെട്ടത്.

മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ചേറ്റുവയില്‍ നിന്ന് കാസര്‍കോട് കസബ ഫിഷിങ് ഹാര്‍ബറില്‍ മണല്‍ നീക്കുന്ന പ്രവര്‍ത്തിക്കായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്രഡ്ജര്‍ മുങ്ങുന്നതിനിടെ ഇതിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ കടലിലേക്ക് ചാടി, കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags:    

Similar News