ദയനീയം ഈ കാഴ്ച: തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കി: തിരുവല്ലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

Update: 2026-03-20 07:28 GMT

തിരുവല്ല: തോട്ടില്‍ നിക്ഷേപിച്ച കക്കൂസ് മാലിന്യത്തില്‍ ഇറങ്ങിയ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. തിരുവല്ലയിലെ വേങ്ങലില്‍ വേളൂര്‍ മുണ്ടകത്താണ് സംഭവം. താറാവ് കര്‍ഷകനായ വേങ്ങല്‍ വാണിയപുരക്കല്‍ വീട്ടില്‍ അനില്‍ പൗലോസിന്റെ 8000 ത്തോളം താറാവുകളില്‍ 300 താറാവുകളെയാണ് ഇന്ന് പുലര്‍ച്ചയോടെ വേങ്ങല്‍ - വെള്ളൂര്‍മുണ്ടകം തോട്ടിലെ മലിന ജലത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ബാക്കിയുള്ള താറാവുകളെ ഉടന്‍തന്നെ സമീപത്തെ പാടശേഖരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ 300 ഓളം താറാവുകള്‍ അവശനിലയിലാണ്. ചത്ത താറാവുകളെ പുലര്‍ച്ചയോടെ കുഴിച്ചിട്ടു.

തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച വിവരം അറിയാതെ ഇന്നലെ രാത്രിയാണ് അനില്‍ താറാവുകളെ പതിവുപോലെ തോട്ടിലേക്ക് ഇറക്കിവിട്ടത്. തോടിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ച കാലമായി ടാങ്കറില്‍ എത്തിക്കുന്ന കക്കൂസ് മാലിന്യം തോട്ടില്‍ നിക്ഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാല്‍ പറഞ്ഞു. രണ്ട് കിലോമീറ്റര്‍ ഓളം ദൂരത്ത് ഒരുവശത്ത് തോടും മറുവശത്ത് വിശാലമായ നെല്‍പ്പാടവും ഉള്ള ഈ പ്രദേശത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി നൂറുകണക്കിന് പേരാണ് പ്രതിദിനം ഈ പ്രദേശത്ത് എത്തുന്നത്. തോട്ടില്‍ നിരന്തരമായി കക്കൂസ് മാലിന്യം തള്ളുന്നത് ഇവിടേക്ക് എത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

സംഭവമറിഞ്ഞ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പന്‍ കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാല്‍, വാര്‍ഡ് മെമ്പര്‍മാരായ സാബു ഐസക് ,സന്ധ്യ എസ് , പെരിങ്ങര പഞ്ചായത്ത് വെറ്റിനറി വിഭാഗം ഡോക്ടര്‍മാര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ച് കക്കൂസ് മാലിന്യം തള്ളിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പന്‍ കുര്യന്‍ പറഞ്ഞു.

ചത്ത താറാവുകളില്‍ ഒന്നിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി നല്‍കിയിട്ടുണ്ടെന്നും പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവൂ എന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News