എസ് എഫ് ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് കോഴിക്കോട് തുടക്കം; പുതിയ ഭാരവാഹികള്‍ 29ന്

Update: 2025-06-27 09:15 GMT

കോഴിക്കോട്: എസ്എഫ്ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം. വെള്ളി രാവിലെ 10ന് കടപ്പുറത്തിനടുത്ത് പലസ്തീന്‍ സോളിഡാരിറ്റി നഗറില്‍ (ആസ്പിന്‍ കോര്‍ട്ട്യാര്‍ഡ്) അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പതാക ഉയര്‍ത്തി. സീതാറാം യെച്ചൂരി, നേപ്പാള്‍ദേവ് ഭട്ടാചാര്യ മഞ്ചിലാണ് പ്രതിനിധി സമ്മേളനം. 11ന് മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, നാടക സംവിധായകനും നടനുമായ എം കെ റെയ്ന എന്നിവര്‍ ചേര്‍ന്നാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്.

ശനി വൈകിട്ട് നാലിന് പൂര്‍വകാല നേതൃസംഗമം. മുന്‍ അഖിലേന്ത്യാ ഭാരവാഹികളായ എം എ ബേബി, പ്രകാശ് കാരാട്ട്, ബിമന്‍ ബസു, എ വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 29ന് വൈകിട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. തിങ്കള്‍ രാവിലെ 10ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്തുനിന്ന് വിദ്യാര്‍ഥി റാലി തുടങ്ങും. 11ന് കോഴിക്കോട് കടപ്പുറത്ത് കെ വി സുധീഷ് നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും.

രക്തസാക്ഷി സ്മൃതികള്‍ ജ്വലിക്കുന്ന മണ്ണില്‍ നിന്നുള്ള കൊടിമര, പതാക, ദീപശിഖാ ജാഥകള്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെ കടപ്പുറത്ത് സംഗമിച്ചു. കൂത്തുപറമ്പിലെ കെ വി സുധീഷ് സ്മാരകത്തില്‍ നിന്നെത്തിയ കൊടിമരം സ്വാഗതസംഘം ട്രഷറര്‍ എം മെഹബൂബും പൈനാവിലെ ധീരജ് രാജേന്ദ്രന്റെ സ്മൃതികുടീരത്തില്‍ നിന്നെത്തിയ പതാക അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും മധുരയിലെ സോമു- സെമ്പു മെമ്മോറിയിലില്‍നിന്ന് തെളിച്ച ദീപശിഖ സെക്രട്ടറി മയൂഖ് ബിശ്വാസും ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി.

Similar News