മലപ്പുറത്ത് ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കി; 50കാരന് 35 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
മലപ്പുറം: നിലമ്പൂരിൽ ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കേസിൽ 50കാരനായ പൂക്കോട്ടുംപാടം സ്വദേശി രാജനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക് സ്‌പെഷൽ പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് ജഡ്ജ് കെ പി ജോയ് 35 വർഷവും മൂന്ന് മാസവും കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി.
പിഴയായി ചുമത്തിയ തുക അതിജീവിതക്ക് നൽകണം. പിഴ അടക്കാത്ത പക്ഷം 15 മാസം കൂടി ശിക്ഷ അനുഭവിക്കണം. പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ കെ എൻ സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സാം കെ ഫ്രാൻസിസ് ഹാജരായി. ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.