സ്കൂൾ യൂണിഫോം ധരിക്കാത്തതിൽ വിദ്യാർഥിനിയെ വീട്ടിൽ പറഞ്ഞുവിട്ടു; പ്രിൻസിപ്പലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; യൂണിഫോം സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമെന്നും കോടതി

Update: 2024-10-21 13:49 GMT

കൊച്ചി: തൃശൂരിൽ സ്കൂൾ യൂണിഫോം ധരിക്കാത്തതിൽ വിദ്യാർഥിനിക്കെതിരെ നടപടിയെടുത്ത പ്രിൻസിപ്പലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥിനിയെ വഴക്കു പറയുകയും വീട്ടിൽ പറഞ്ഞുവിടുകയും ചെയ്തതിനെതിരെ പ്രിൻസിപ്പലിനെതിരെ മാതാപിതാക്കളാണ് പരാതി നൽകിയത്. എന്നാൽ സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും, പ്രിൻസിപ്പലിനെതിരെ ചുമത്തിയ കേസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.

2020ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങൾ വാങ്ങാനുമാണ് യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയത്. ഇതിനിടെ പ്രിൻസിപ്പലിനെ അഭിവാദ്യം ചെയ്തപ്പോൾ യൂണിഫോം ധരിക്കാതെ വന്ന കാരണം പ്രിൻസിപ്പൽ വിദ്യാർത്ഥിനിയോട് ചോദിച്ചു. തുടർന്ന് യൂണിഫോം ധരിച്ചുവരാൻ ആവശ്യപ്പെട്ട് വിദ്യാർഥിനിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എന്നാണ് പരാതി.

എന്നാൽ, അവധി സമയമായതിനാൽ യൂണിഫോം ധരിച്ച് സ്കൂളിൽ വരേണ്ടത് നിർബന്ധമല്ല. മാത്രമല്ല പ്രിൻസിപ്പലിന്റെ നടപടി വിദ്യാർഥിനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

എന്നാൽ, പരാതിക്കാരിയായ വിദ്യാർഥിനിയുടെ മാതാവ് അതേ സ്കൂളിലെ അധ്യാപികയായിരുന്നു. ഇവർക്കെതിരെ ഉണ്ടായ നടപടിക്ക് പിന്നാലെയാണ് ആരോപണം ഉണ്ടായതെന്നാണ് വിവരം. ഈ അധ്യാപികയെ പരീക്ഷാനടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയതിന് പ്രിൻസിപ്പൽ മെമ്മോ നൽകിയിരുന്നു. ഇതിനു ശേഷമാണ് യൂണിഫോം സംബന്ധിച്ച പരാതി ഉയർന്നതെന്നും പ്രിൻസിപ്പല്‍ വാദിച്ചു. കേസ് ജെജെ ആക്ടിന്റെ പരിധിയിൽ വരില്ലെന്നും പ്രിൻസിപ്പൽ വാദിച്ചു.

Tags:    

Similar News