ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു; മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച നടത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോലിയക്കോട് പാളയംകെട്ട് ചരുവിള പുത്തൻ വീട്ടിൽ ജയനാണ് (40) പിടിയിലായത്. വേളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി പൊളിച്ചാണ് പ്രതി പണം കവർന്നത്. ചുറ്റമ്പലത്തിന്‍റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പുറത്താണ് കാണിക്കവഞ്ചികൾ വച്ചിരിക്കുന്നത്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് രണ്ട് കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചത് ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഭാരവാഹികൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ജയന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നതിനാൽ മോഷ്ടാവിനെ പെട്ടെന്ന് തിരിച്ചറിയാനായതായി ഭാരവാഹികൾ പറയുന്നു. വേളാവൂർ പെട്രാൾ പമ്പിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.