കഞ്ചാവ് കൈമാറി ഉടൻ തിരിച്ചു പോകാൻ പ്ലാനിട്ടു; ബസ് സ്റ്റോപ്പിൽ നിന്ന് പരുങ്ങൽ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; മൂവാറ്റുപുഴയിൽ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

Update: 2025-04-27 16:45 GMT

കൊച്ചി: മൂവാറ്റുപുഴയിൽ 30 കിലോയോളം കഞ്ചാവുമായി യുവതിയടക്കം മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40) മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33) മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാത്തൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് വലയിൽ കുടുക്കിയത്. സമീപകാലത്ത് റൂറൽ ജില്ലയിൽ നടത്തിയ വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

പോലീസ് പിടിയിലാകാതിരിക്കുന്നതിനായി ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരെത്തി അവിടെനിന്നും ഓട്ടോയിലാണ് പ്രതികൾ മൂവാറ്റുപുഴയിലേക്ക് എത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ സംഗമം ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ ഒടുവിൽ കസ്റ്റഡിയിൽ എടുത്തത്.

കിലോയ്ക്ക് 2000 രൂപയ്ക്ക് ഒഡീഷയിൽനിന്ന് വാങ്ങിയ കഞ്ചാവ് 20000 രൂപക്ക് ഇവിടെ കൈമാറി ഉടൻ തിരിച്ചു പോകാനായിരുന്നു പദ്ധതി. 27 പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News