വയനാടിനെ വിറപ്പിച്ച പെൺകടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റി; തലസ്ഥാനത്ത് അഭയം; മൃഗശാലയിൽ എത്തിക്കും; പരിക്കേറ്റ എട്ടുവയസുകാരിക്ക് സുഖ ചികിത്സ നൽകാനും തീരുമാനം

Update: 2025-02-01 05:54 GMT

തിരുവനന്തപുരം: വയനാടിനെ ഒന്നടങ്കം വിറപ്പിച്ച പെൺകടുവ ഇനി തലസ്ഥാനത്ത് ജീവിക്കും. ഭീതിവിതച്ച പെൺകടുവയ്ക്ക് തലസ്ഥാനത്ത് അഭയം നൽകി. ഒരാഴ്ച മുമ്പ് വയനാട്ടിൽ വനംവകുപ്പിന്‍റെ കൂട്ടിൽ കുടുങ്ങിയ എട്ടുവയസുകാരിയായ കടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

കാലിന് പരിക്കേറ്റ കടുവയെ തിങ്കളാഴ്ച മൃഗശാലയിൽ എത്തിക്കും. പരുക്കേറ്റ കടുവയ്ക്ക് ആവശ്യമായ ചികിത്സ നൽകി പുനരധിവസിപ്പിക്കും. മൃഗശാലയിൽ എത്തിക്കുന്ന കടുവയുടെ ആരോഗ്യപരിശോധന നടത്തിയതിന് ശേഷം കാലിലെ പരിക്കിനുള്ള ചികിത്സ തുടങ്ങാനാണ് ആലോചന.

മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെ ഉൾപ്പെടെ മൃഗശാലയിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ആഴ്ചകൾക്ക് മുമ്പാണ് പെൺകടുവ പുൽപ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്.

രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ ഒടുവിൽ വനം വകുപ്പിന്‍റെ കൂട്ടിലായി. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവ പൂർണ ആരോഗ്യം പ്രാപിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.

Tags:    

Similar News