നേരം വെളുത്തതും താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറികൾ അടക്കം ബ്ലോക്കിൽ കുടുങ്ങി; വൻ ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് യുഡിഎഫ്
താമരശ്ശേരി: ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്. ഈ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നാളെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തും.
പുലർച്ചെ മുതൽ തന്നെ ചുരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രവാഹമാണ് തിരക്ക് രൂക്ഷമാക്കിയത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി നിലവിൽ ചുരത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾക്ക് പകൽ സമയങ്ങളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്; ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാൻ ചുരത്തിലെ പ്രധാന വളവുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്.
ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നും ബദൽ റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖ്, ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകും.