കോടതി വളപ്പിൽ കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; എട്ടുപേർ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളി കോടതി പരിസരത്തുവെച്ച് വിചാരണയ്‌ക്കെത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോകളും ചിത്രങ്ങളും ചിത്രീകരിച്ച് സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. ദൃശ്യങ്ങൾ റീൽസുകളാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നൽകിയതായുള്ള കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഓച്ചിറ അമ്പലശ്ശേരിയിൽ അമ്പാടി (24), കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് റോഷ് ഭവനത്തിൽ റോഷൻ (34), ഓച്ചിറ ശ്രീകൃഷ്ണവിലാസത്തിൽ അനന്തകൃഷ്ണൻ (24), ഓച്ചിറ കൊച്ചുപുര കിഴക്കതിൽ അജിത്ത് (28), മഠത്തിൽക്കാരായ്മ പഞ്ചകത്തറയിൽ ഹരികൃഷ്ണൻ (26), മഠത്തിൽക്കാരായ്മ ദേവസുധയിൽ ഡിപിൻ (26), മണപ്പള്ളി തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ അഖിൽ (26) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 28നാണ് സംഭവം. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിസരത്തുവെച്ച് വിചാരണയ്ക്കായി കൊണ്ടുവന്ന കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ വിചാരണത്തടവുകാർകൂടിയായ അതുൽ, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇവർ പകർത്തിയത്. ഇത് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തടവുകാർക്ക് നിരോധിത ഉത്‌പന്നങ്ങൾ നൽകിയതായും പരാതിയുണ്ട്.