വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 13 ലക്ഷം; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍; തെറ്റായ രേഖ നല്‍കിയതിനില്‍ അരിമ്പൂര്‍ സ്വദേശിനിക്ക് 10 കൊല്ലം യുകെയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 13 ലക്ഷം

Update: 2025-08-26 08:47 GMT

തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് അരിമ്പൂര്‍ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടില്‍ രഞ്ജിതയെ (33) ഇടപ്പള്ളിയില്‍ നിന്നും, കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വര്‍ഗീസിനെ (36) കോട്ടയത്ത് നിന്നുമാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്തിക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

അരിമ്പൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്ന് യു.കെ.യില്‍ കെയര്‍ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്. 2023 സെപ്റ്റംബര്‍ 23 മുതല്‍ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവില്‍ പല തവണകളിലായി പതിമൂന്ന് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും, തൃശ്ശൂര്‍, ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.

പരാതിക്കാരി വിസ ശരിയാക്കുന്നതിനായി പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പ്രതികള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ യുവതിക്ക് വിസ ലഭിച്ചില്ല എന്ന് മാത്രമല്ല, തെറ്റായി രേഖകള്‍ നല്‍കിയതിന് പത്ത് കൊല്ലത്തേക്ക് യു.കെ യിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ചു കൊണ്ടുള്ള ഇ മെയില്‍ ആണ് യു.കെ. ഹോം ഓഫീസില്‍ നിന്ന് പരാതിക്കാരിക്ക് ലഭിച്ചത്. തുടര്‍ന്ന് പ്രതികളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും പണം തിരികെ കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പരാതിക്കാരി യു.കെ.യില്‍ കെയര്‍ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി ശ്രമിക്കുന്ന സമയത്ത് കുറെയധികം ഏജന്‍സികളിലേക്ക് സി.വി. അയച്ചിരുന്നു.

Tags:    

Similar News