ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും; മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രി

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും

Update: 2025-12-07 01:48 GMT

പനജി: ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളെന്നും റിപ്പോര്‍ട്ടുകള്‍. 23 പേരാണ് ദുരന്തത്തില്‍ ദാരുണമായി മരിച്ചത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും 20 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ വിനോദസഞ്ചാരികളും റെസ്റ്റോറന്റിലെ ജീവനക്കാരും ഉള്‍പ്പെടുന്നു. ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചത്. സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ അഗ്നിബാധ രാജ്യത്തെ മൊത്തത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ഗോവ പോലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിച്ചു. ഇതുവരെ 23 പേര്‍ മരിച്ചതായി ഗോവ പോലീസ് മേധാവി പറഞ്ഞു.

പോലീസും അഗ്‌നിശമന സേനയും ആംബുലന്‍സുകളും ഉടന്‍ സ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണത്തിലാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. ആകെ 23 പേര്‍ മരിച്ചു. സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിക്കും. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ഡിജിപി അലോക് കുമാര്‍ പറഞ്ഞു. അര്‍ധരാത്രിക്ക് തൊട്ടുപിന്നാലെയാണ് പോലീസിന് വിവരം ലഭിച്ചത്. രാത്രി 12.04നാണ് പോലീസിന് തീപിടിത്തവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു.

റെസ്റ്റോറന്റിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്. മൃതദേഹങ്ങളില്‍ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാല്‍ ഇവരെല്ലാം ജീവനക്കാര്‍ ആണെന്ന വിലയിരുത്തലാണ് പോലീസിനുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും സ്ഥലത്തെത്തി.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇതിനെ ദുഃഖകരമായ സംഭവം എന്ന് വിശേഷിപ്പിച്ചു. നിയമവിരുദ്ധമായി ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഗോവ പോലുള്ള ഒരു ടൂറിസം സംസ്ഥാനത്തിന് ഇത് വളരെ ദുഃഖകരമായ സംഭവമാണ്. ഇത്തരം കാര്യങ്ങള്‍ നിയമവിരുദ്ധമായി നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം അന്വേഷണത്തില്‍ കണ്ടെത്തുമെന്നും കുറ്റക്കാരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.'

സംഭവം വളരെ വേദനാജനകമാണെന്ന് ബിജെപി എംഎല്‍എ മൈക്കിള്‍ ലോബോ പറഞ്ഞു. 'ഗോവയിലെ മറ്റ് എല്ലാ ക്ലബ്ബുകളുടെയും സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതുണ്ട്. ഇത് വളരെ പ്രധാനമാണ്. അപകടത്തില്‍ 23 പേര്‍ മരിച്ചു. മൂന്ന് സ്ത്രീകള്‍ക്കും 20 പുരുഷന്മാര്‍ക്കും ജീവന്‍ നഷ്ടമായി. ചിലര്‍ വിനോദസഞ്ചാരികളാണ്. ബാക്കിയുള്ള മിക്കവരും റെസ്റ്റോറന്റിന്റെ ബേസ്മെന്റില്‍ ജോലി ചെയ്യുന്നവരാണ്. വിനോദസഞ്ചാരികള്‍ എപ്പോഴും ഗോവയെ വളരെ സുരക്ഷിതമായ സ്ഥലമായി കണക്കാക്കുന്നു, എന്നാല്‍ തീപിടിത്തം വളരെ വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുത്' - എന്ന് മൈക്കിള്‍ ലോബോ പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങളിലെ വിനോദസഞ്ചാരികളുടെയും തൊഴിലാളികളുടെയും സുരക്ഷ വളരെ പ്രധാനമാണ്. മിക്കവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ബിജെപി എംഎല്‍എ മൈക്കിള്‍ ലോബോ പറഞ്ഞു.

Tags:    

Similar News