നിനക്ക് ഞാന് എല്ലാം തരാം പക്ഷെ ഇനി കേരളത്തില്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു; എന്നെ വില്‍ക്കാനല്ല കഥ കേള്‍ക്കാനാണ് വന്നതെന്ന് ഞാനും പറഞ്ഞു; കൃത്യമായി പ്രതികരിച്ചാല്‍ നമ്മള്‍ സേഫായിരിക്കും; മൈഥിലി അനുഭവം പറയുന്നു

കൃത്യമായി പ്രതികരിച്ചാല്‍ നമ്മള്‍ സേഫായിരിക്കും; മൈഥിലി അനുഭവം പറയുന്നു

Update: 2024-10-06 13:19 GMT

തിരുവനന്തപുരം: ഇന്‍ഡസ്ട്രി ഭേദമന്യേ സിനിമയില്‍ അഭിനേത്രികള്‍ നേരിടുന്ന അതിക്രമത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്. മലയാളത്തില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച വെളിപ്പെടുത്തലുകളും പ്രതികരണവും മലയാളവും കടന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിച്ചിരുന്നു. മലയാളത്തില്‍ വിഷയം ഇപ്പോ ഏതാണ്ട് ഒതുങ്ങിയ നിലയിലാണെങ്കിലും മറ്റ് ഭാഷകളില്‍ അതല്ല സ്ഥിതി.ഹേമ കമ്മറ്റി പോലൊരു കമ്മറ്റി വേണമെന്ന് ഇതര ഭാഷകളിലെ വനിതാ സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പലരും പങ്കുവെക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് തെലുങ്ക് സിനിമയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനുഭവം നടി മൈഥിലി വെളിപ്പെടുത്തിയത്.പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന്റെ റീ റീലിസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നടി മൈഥിലിയുടെ വെളിപ്പെടുത്തല്‍.കഥകേള്‍ക്കാന്‍ പോയ ഡയറക്ടര്‍ തന്നോട് അദ്ദേഹത്തിന്റെ കാമുകിയായിരിക്കാന്‍ വരെ പറഞ്ഞെന്നും എല്ലാം തരാമെന്നും പക്ഷെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞതായും മൈഥിലി വെളിപ്പെടുത്തുന്നു

മൈഥിലി പറഞ്ഞത് ഇങ്ങനെ....തെലുങ്കില്‍ മൂന്ന് പ്രോജക്ടുകളുടെ കഥ കേള്‍ക്കാന്‍ പോയി.മൂന്നും നല്ല സബ്ജക്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഇന്നു മുതല്‍ ഞാന്‍ അയാളുടെ കാമുകിയാണെന്ന് പറഞ്ഞു. അയാള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. അതുകേട്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി. ആ സമയത്ത് എന്റെ കൈയില്‍ ഒരു മോതിരമുണ്ടായിരുന്നു.എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഞാന്‍ അയാളോട് പറഞ്ഞു.

എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുളളതുകൊണ്ടാണ് കഥ കേള്‍ക്കാന്‍ വന്നതെന്ന് ഞാന്‍ പറഞ്ഞു.എനിക്ക് എല്ലാം തരാമെന്നാണ് അയാള്‍ പറഞ്ഞത്.പക്ഷെ നിനക്ക് ഇനി കേരളത്തില്‍ പോകാന്‍ സാധിക്കില്ലെന്ന് അയാള്‍ പറഞ്ഞു.ഞാന്‍ എന്നെ വില്‍ക്കാനല്ല ഇവിടെ വന്നതെന്നും കഥ കേള്‍ക്കാനാണ് വന്നതെന്നും മറുപടി പറഞ്ഞു. അങ്ങനെ ഞാന്‍ തിരികെ വന്നു.

എല്ലാവരും തുറന്നുപറയണം. എത്രയോ ആത്മഹത്യകള്‍ നടക്കുന്നു. സംഭവിക്കുമ്പോള്‍ തന്നെ തുറന്നുപറയണം. അല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടല്ല പറയേണ്ടത്. പാലേരിമാണിക്യത്തിനുശേഷം ഞാന്‍ ചെയ്ത എല്ലാ സിനിമകളും ഹിറ്റായിരുന്നു.എന്റെ പേരില്‍ ഒരുപാട് തെറ്റായ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനെച്ചൊല്ലി ഇരുപതോളം കേസുകള്‍ കൊടുത്തിട്ടുണ്ട്.തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെയാണ് കേസ് കൊടുത്തത്.വാര്‍ത്തകള്‍ വന്നപ്പോള്‍ എന്നോട് എല്ലാവരും പറഞ്ഞത് പ്രതികരിക്കണ്ടെന്നായിരുന്നു.

അങ്ങനെ കുറേനാള്‍ മിണ്ടാതിരുന്നു.വീണ്ടും തെറ്റായ വാര്‍ത്തകള്‍ വരാന്‍ തുടങ്ങുകയായിരുന്നു.ഞാന്‍ ആത്മഹത്യ ചെയ്തു

മരിച്ചുവെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ഇത്തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സിനിമ കളര്‍ഫുള്‍ ആയതുകൊണ്ടായിരിക്കും ഈ വാര്‍ത്തകള്‍ മാത്രം പുറത്തുവരുന്നത്.പലരും മോശമായി ചിത്രീകരിക്കുന്നുണ്ട്. ചിലപ്പോള്‍ അത് അവരുടെ ഉപജീവനമാര്‍ഗമായിരിക്കാം. അത് അവരുടെ സന്തോഷമായിരിക്കാം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അവരെ പിന്തുണയ്ക്കും. കാരണം ഇനി ഒരു സ്ത്രീക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ലല്ലോയെന്നും മൈഥിലി വ്യക്തമാക്കി.

Tags:    

Similar News