ഡിസ്‌കൗണ്ടും പണിക്കൂലി ഈടാക്കാതെയുമുള്ള വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്ന് സമ്മതിച്ച് നൂറുകണക്കിന് ആളുകള്‍ പരാതിയുമായി പോലീസിന് മുന്നില്‍; ഫോര്‍ട്ട് സ്‌റ്റേഷനില്‍ മാത്രം ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് ഏട്ട് കേസുകള്‍; കേരളത്തില്‍ നിന്നും ആ മുതലാളി തട്ടിയെടുത്തത് 1000 കോടി; ടൈംസ് ഓഫ് ഇന്ത്യയ്ക്കും ആ ചതി മനസ്സിലായി; മലയാളത്തിലെ മുന്‍നിരക്കാര്‍ മൗനത്തില്‍; അല്‍-മുക്താദിര്‍ തട്ടിപ്പ് കേരളം കണ്ട വലിയ സ്വര്‍ണ്ണ കുംഭകോണമാകും
തിരുവനന്തപുരം: ഒടുവില്‍ അല്‍-മുക്താദിര്‍ തട്ടിപ്പ് ഇംഗ്ലീഷ് പത്രത്തിലും വാര്‍ത്തയായി. ടൈംസ് ഓഫ് ഇന്ത്യയാണ് വിശദമായി ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്രത്തിന്റെ കേരളാ എഡിഷനില്‍ സ്വര്‍ണ്ണ കടയുടെ പേരില്ലാതെയാണ് വാര്‍ത്ത. എന്നാല്‍ ഓണ്‍ലൈന്‍ എഡിഷനില്‍ വാര്‍ത്ത എത്തുമ്പോള്‍ അതില്‍ സ്ഥാപന പേരുമുണ്ട്. അല്‍-മുക്താദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് ഉള്‍പ്പെട്ട സ്വര്‍ണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പോലീസ് 10 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. നിരവധി ഏജന്റുമാര്‍, സെയില്‍സ്മാന്‍മാര്‍, മാനേജര്‍മാര്‍ എന്നിവരെ കേസില്‍ പ്രതികളാക്കി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആകെ കേസുകളുടെ എണ്ണം 18 ആയി. ഈ തട്ടിപ്പ് തുറന്നു കാട്ടിയതും മറുനാടനാണ്. എന്നാല്‍ മറുനാടന്‍ മലയാളിയെ പരിഹസിക്കും വിധത്തില്‍ പരസ്യങ്ങള്‍ നല്‍കുന്ന പത്രങ്ങളിലൂടെ മുതലാളി വിശദീകരണവും നല്‍കി. പക്ഷേ ഇന്ന് ഈ മൂതലാളിയെ കാണാനില്ല. ഇതോടെ പരാതികളും കൂടുന്നു. ഈ സാഹചര്യത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കുന്നത്. മുന്‍ നിര മലയാള പത്രങ്ങള്‍ ഇപ്പോഴും ഈ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണ കുഭകോണമായി ഇത് മാറാന്‍ സാധ്യത ഏറെയാണ്.
ഡിസ്‌കൗണ്ട് നിരക്കിലും പണിക്കൂലി ഈടാക്കാതെയും സ്വര്‍ണം വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ടതിന് നൂറുകണക്കിന് ആളുകള്‍ കേസ് ഫയല്‍ ചെയ്തതായി ഫോര്‍ട്ട് പോലീസ് പറഞ്ഞു. ജ്വല്ലറിയില്‍ സ്വര്‍ണം നിക്ഷേപിച്ചാല്‍ മറ്റ് പലര്‍ക്കും ലാഭവിഹിതം വാഗ്ദാനം ചെയ്തതായി ഫോര്‍ട്ട് പോലീസ് പറഞ്ഞു. പഴവങ്ങാടിയിലെ ജ്വല്ലറി ബ്രാഞ്ചുമായി ബന്ധപ്പെട്ടതാണ് പരാതികള്‍, സംസ്ഥാനത്തുടനീളമുള്ള നിരവധി ശാഖകള്‍ക്കെതിരെയും കേസുകള്‍ നിലവിലുണ്ട്. 'നഗരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായിരിക്കാം ഇത്, കാരണം നിരവധി ആളുകള്‍ ദിവസവും പരാതികളുമായി വരുന്നു. എല്ലാ പരാതികളിലും ഞങ്ങള്‍ വേഗത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്, പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിലാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്,' പോലീസ് പറഞ്ഞു. അതേസമയം, ജ്വല്ലറി മാനേജര്‍ നൗഫല്‍, സെയില്‍സ്മാന്‍മാരായ ജെസിം, ഉനൈസ്, ഷെമീര്‍, ഏജന്റുമാരായ അഷ്റഫ്, സബാദ് എന്നിവരെ കേസില്‍ പ്രതികളാക്കി പോലീസ് കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പിന്റെ ഉടമയായ മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍സലാമിനെ ദിവസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ട് പോലീസ് പ്രതി ചേര്‍ത്തിരുന്നു-ഇതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. ബിഎന്‍എസ്, ഐപിസി എന്നിവയുടെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
'ഉനൈസ് എന്ന ഏജന്റിന്റെ വാക്കുകള്‍ വിശ്വസിച്ച്, 2024 ജനുവരി 1 ന് ഞാന്‍ ജ്വല്ലറിയില്‍ 11 മാസത്തേക്ക് 292 ഗ്രാം സ്വര്‍ണം നിക്ഷേപിച്ചു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള വിലയ്ക്ക് അവര്‍ എനിക്ക് സ്വര്‍ണ്ണം വാഗ്ദാനം ചെയ്തു. ഈ കാലയളവില്‍ സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു, എനിക്ക് 364 ഗ്രാം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ജനുവരിയില്‍ കടയില്‍ ഒരു റെയ്ഡ് നടന്നു. പിന്നീട് ഒന്നും കിട്ടിയില്ല. ചിറയിന്‍കീഴിലെ ലൈജ എന്‍ (48) 2023 ല്‍ 92 ഗ്രാം സ്വര്‍ണം നിക്ഷേപിച്ചു, വിപണിയിലെ സ്വര്‍ണ്ണത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി പ്രതിമാസം 9,000 മുതല്‍ 12,000 രൂപ വരെ വരുമാനം ലഭിച്ചു. 'ആദ്യ നിക്ഷേപത്തില്‍ തന്നെ വാഗ്ദാനം ചെയ്ത ലാഭം വ്യക്തമായി ലഭിച്ചു, 11 മാസത്തിനുശേഷം സ്വര്‍ണ്ണം തിരികെ ലഭിച്ചു. 2024 ജൂണില്‍ 109 ഗ്രാം സ്വര്‍ണ്ണം നിക്ഷേപിച്ചുകൊണ്ട് ഞാന്‍ ഒരു പുതിയ കരാറില്‍ ഒപ്പുവച്ചു, പക്ഷേ എനിക്ക് ലാഭമോ നിക്ഷേപിച്ച സ്വര്‍ണ്ണമോ ലഭിച്ചില്ല,' ലൈജ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. അതായത് ആദ്യം കിറുകൃത്യമായി പണം നല്‍കി. അതിന് ശേഷം കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിയെടുത്ത് പാവപ്പെട്ടവരെ വഞ്ചിച്ചുവെന്നാണ് വ്യക്തമാകുന്നത്.
വിവിധ പദ്ധതികള്‍ പ്രകാരം മുന്‍കൂര്‍ സ്വര്‍ണം ബുക്ക് ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്നും പണിക്കൂലി ഈടാക്കില്ലെന്നും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പറ്റിച്ചതായി പരാതികള്‍ പറയുന്നു. ഇരയായ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള കിരണ്‍ ആര്‍ 2025 ജനുവരി 8 ന് 80 ഗ്രാം സ്വര്‍ണ്ണത്തിന് 5.16 ലക്ഷം രൂപ നല്‍കി. ഫെബ്രുവരി 1 ന് സ്വര്‍ണ്ണം ഡെലിവറി ചെയ്യുമെന്ന് അദ്ദേഹത്തിന് വാഗ്ദാനം ലഭിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്, 2,000 ത്തിലധികം പേര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ് കണക്കാക്കുന്നു. തിരുവനന്തപുരത്തിനും പാലക്കാടിനും ഇടയിലുള്ള 40 ശാഖകളിലൂടെ ഏകദേശം 1,000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന് അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. സംസ്ഥാനവ്യാപകമായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കമ്പനി ഏജന്റുമാരുടെ ഒരു ശൃംഖലയും ഉണ്ടാക്കി. അവര്‍ക്ക് 10% കമ്മീഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാന പോലീസ് മേധാവിക്കും തട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകള്‍ ദിവസവും മുന്നോട്ട് വരുന്നതിനാല്‍ പരാതികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
അടുത്തകാലത്തായി പത്രങ്ങളില്‍ വന്‍തോതില്‍ പരസ്യം നല്‍കി ജുവല്ലറി ബിസിനസ് നടത്തുന്ന സ്ഥാപനമാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ്. പാരമ്പര്യമായി കാലങ്ങളായി ജുവല്ലറി ബിസിനസ് നടത്തുന്നവരെ പോലും കടത്തിവെട്ടുന്ന വിധത്തിലാണ് ഇവരുടെ പരസ്യങ്ങള്‍. അതുകൊണ്ട് തന്നെ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനിടെ സ്ഥാപനത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടക്കുകയുണ്ടായി. എങ്കിലും ഇവരുടെ ജുവല്ലറി പരസ്യവും ബിസിനസും മുന്നോട്ടു പോയി. അപ്പോള്‍ തന്നെ ഈ തട്ടിപ്പ് മറുനാടന്‍ ചര്‍ച്ചയാക്കി. അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയുടെ നേതാവും രംഗത്തു വന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (അഗഏടങഅ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസറാണ് വസ്തുതകള്‍ പറഞ്ഞത്. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതെല്ലാം തട്ടിപ്പാകുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതാണ് ഇപ്പോള്‍ ശരിയായി പറയുന്നത്.
പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയിയെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് മറയാക്കാന്‍ വേണ്ട തട്ടിക്കൂട്ട് ഡോക്ടറേറ്റും,നിരവധി ഹോണററി ബിരുദങ്ങളും ഈ കാലയളവില്‍ വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നുമാണ് ആരോപണം. അല്‍ മുക്താദിര്‍ ഗ്രൂപ്പ് 2000 കോടിയുമായി മുങ്ങിയെന്ന് പോലും ആരോപണം ഉയര്‍ത്തി. ഉപഭോക്താക്കാള്‍ ഇവരുടെ വലയില്‍ വീഴാതിരിക്കാനും അവരെ പിന്തിരിപ്പിക്കാനും അസോസിയേഷന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ പരസ്യത്തിലടക്കം വീണ് തട്ടിപ്പിനിരയായി. അവരാണ് പരാതിയുമായി ഇപ്പോള്‍ പോലീസിന് മുന്നിലെത്തുന്നത്. ചില പുരോഹിതന്‍മാരെ അടക്കം കൂട്ടിക്കൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്ന് പറഞ്ഞ പരസ്യം ചെയ്യുന്നതിനെ അസോസിയേഷന്‍ എതിര്‍ക്കുകയും നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങി സ്വര്‍ണം നല്‍കാതെ തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം പറഞ്ഞിരുന്നു. പണിക്കൂലി വാങ്ങാതെ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ വിപണന വിജയത്തില്‍ അതൃപ്തിയുള്ളവര്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു. കമ്പനി ഈ വര്‍ഷം ഇതുവരെ 70 കോടി രൂപ ജി.എസ്.ടി അടച്ചു. 10,000 കോടി രൂപയുടെ സംരംഭമാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം തട്ടിപ്പാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ ജുവല്ലറി കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സര്‍വ്വ വിധത്തിലും സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അടിമുടി തട്ടിപ്പു നടത്തി അല്‍ മുക്താദിര്‍ ജുവല്ലറിയുടെ കേരളത്തിലെ ഷോറൂമുകള്‍ അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ഇതിനിടെ ചില ഷോറൂമുകള്‍ തുറന്നപ്പോള്‍ ജുവല്ലറിയില്‍ സ്വര്‍ണത്തിന് പണം മുന്‍കൂറായി നല്‍കിയവര്‍ ഷോറൂമിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചു. പെണ്‍മക്കളുടെ വിവാഹത്തിന് ഇരട്ടി സ്വര്‍ണം എന്ന ഓഫര്‍ അടക്കം വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കിയവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍ ആയത്. ജുവല്ലറി അടഞ്ഞു കിടക്കുന്നത് കണ്ട് തുറക്കുന്നതും കാത്തിരിക്കയായിരുന്നു പണം കൊടുത്തവര്‍. പലരും അടഞ്ഞു കിടക്കുന്ന ഷോറൂം കണ്ടത് തിരിച്ചു പോയി. പരാതി കൊടുത്താല്‍ ഒരു രൂപ പോലും തിരികെ കിട്ടില്ലെന്ന് ഭീഷണിയിലാണ് ഇവര്‍ പ്രതിഷേധങ്ങളെ നേരിട്ടത്.
നിക്ഷേപം എന്ന നിലയില്‍ പണം വാങ്ങിയ ശേഷം ഷോറൂമുകളില്‍ നിന്നും സ്വര്‍ണം അടക്കം കടത്തിയെന്ന ആക്ഷേപങ്ങള്‍ ഉണ്ട്. മതത്തിന്റെ അകമ്പടിയില്‍ ബിസിനസ് നടത്തുകയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയുണ്ട്. സ്വര്‍ണ്ണം സൂക്ഷിച്ചതിന് അടക്കം പലതിനും കണക്കില്ലെന്നാണ് ഇന്‍കംടാക്‌സ് തിരുവനന്തപുരം യൂണിറ്റിന്റെ കണ്ടെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം.