വെള്ളിയാഴ്ച സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്ത് എത്തണം; രാജ്യറാണി എക്‌സ്പ്രസില്‍ യാത്രതിരിക്കേണ്ടത് രാത്രി 9.30ന്; ഡിങ്കി ബോട്ട് തകരാറിലായി ആര്യാടന്‍ ഷൗക്കത്ത് കാട്ടില്‍ കുടുങ്ങിയതോടെ ആശങ്ക; യുഡിഎഫിന്റെ പരിപാടികള്‍ മാറ്റിവച്ചു
ഡിങ്കി ബോട്ട് തകരാറിലായി ഷൗക്കത്ത് കാട്ടില്‍ കുടുങ്ങി
മലപ്പുറം: ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പോലീസ്-ഫയര്‍ഫോഴ്സ്-വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ആദിവാസി ഊരിലെ 56കാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായത്. ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് ബോട്ടുകളുടെയും എന്‍ജിന്‍ തകരാറിലായിട്ടുണ്ടെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.
വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കാനുള്ളതാണ്. രാത്രി 9.30-നുള്ള രാജ്യറാണി എക്‌സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പായി മാര്‍ത്തോമ കോളേജിലും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലും കൊണ്ടോട്ടിയില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടതുമുണ്ട്. പുതിയ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ മാറ്റിവെച്ചു.
ആദിവാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മറുകരെയെത്തിക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ട് ചാലിയാര്‍പുഴയില്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. വനപാലകരും ആദിവാസികളും ചേര്‍ന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിലെത്തിച്ചുവെങ്കിലും മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചാലിയാര്‍ കടത്തി ആശുപത്രയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ അഗ്‌നിരക്ഷാ സേന എത്തി. മൃതദേഹം കൊണ്ടുവരാന്‍ ചാലിയാറിലെ ഇരുട്ടകുത്തിക്കടവിലിറക്കിയ അഗ്‌നിരക്ഷാ സേനയുടെ റബര്‍ ഡിങ്കി കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. ഡിങ്കിയിലുണ്ടായിരുന്ന രണ്ട് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പുഴയിലേക്ക് തെറിച്ചുവീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.
കൂണ്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് വില്ലി കാട്ടാനയുടെ ആക്രമണത്തിനിരയായത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ വൈകിട്ട് നാലോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വനപാതയ്ക്ക് അല്‍പം അകലെയായി മൃതദേഹം കണ്ടത്. വില്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെയായിരുന്നു സംഭവം.
വില്ലിയെ പിന്തുടര്‍ന്നു വന്ന് ആന ആക്രമിച്ചതാകുമെന്നാണ് ആദിവാസികള്‍ പറയുന്നത്. മൃതദേഹം കിടന്ന പരിസരത്തു പരാക്രമം നടത്തിയതിന്റെ അടയാളങ്ങളുണ്ട്. കഴിഞ്ഞ 2 ദിവസമായി ഒരു കൊമ്പനും മോഴയും ആദിവാസികള്‍ താമസിക്കുന്നതിന്റെ പരിസരങ്ങളില്‍ വന്ന് ഭീതി സൃഷ്ടിച്ചിരുന്നു. ഇന്നലെ പകലും ഈ രണ്ട് ആനകളെ വനപാതയില്‍ കണ്ടതായാണ് പറയുന്നത്. ഇതിലെ കൊമ്പനാണ് വില്ലിയെ ആക്രമിച്ചതെന്നാണു കരുതുന്നത്.
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട വാണിയമ്പുഴ ഊരിലെ വില്ലിയുടെത് ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ കാട്ടില്‍ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. മിക്ക ദിവസങ്ങളിലും ഷെഡുകളുടെ പരിസരങ്ങളില്‍ വന്ന് ആനകള്‍ ഭീതി സൃഷ്ടിക്കും. ആക്രമിക്കാന്‍ ഓടിയടുക്കുന്ന സമയങ്ങളില്‍ സമീപത്തെ എറുമാടങ്ങളില്‍ കയറിയാണ് രക്ഷപ്പെടുന്നത്.
കഴിഞ്ഞ ജനുവരി 15നാണ് മൂത്തേടം ഉച്ചക്കുളം ഊരിലെ സരോജിനിയെ കാട്ടാന ആക്രമിച്ചു കൊന്നത്. ആടുകളെ മേയ്ക്കാന്‍ കാട്ടില്‍ കയറിയതായിരുന്നു. വീട്ടില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മുണ്ടേരി കുമ്പളപ്പാറയ്ക്ക് മുകളില്‍ പരപ്പന്‍പ്പാറ ഊരിലെ രാജന്റെ ഭാര്യ മിനിക്കും കാട്ടാനയുടെ ആക്രമണത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്. രാജനു സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ താമസിക്കുന്ന കുടിലിനു സമീപത്തുവച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. 7 മാസം മുന്‍പായിരുന്നു സംഭവം.