ആൺ- പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം വേണ്ട..; ഒരധ്യാപകൻ എന്ന നിലക്ക് പരിപാടിയിൽ നിന്ന് ഞാൻ വിട്ട് നിൽക്കുന്നു..!; സ്‌കൂളിലെ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം മുജാഹിദ് നേതാവ്; മകനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മറുപടി; ഫേസ്ബുക്ക് പോസ്റ്റിൽ വ്യാപക വിമർശനം; ആറാം നൂറ്റാണ്ട് തന്നെയെന്ന് കമെന്റുകൾ!

Update: 2025-06-26 10:28 GMT

കോഴിക്കോട്: സ്‌കൂളിലെ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം മുജാഹിദ് നേതാവ് രംഗത്ത്. സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായിട്ടാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി കെ അഷ്‌റഫ് പറയുന്നു. ഇത്തരം പരിപാടികള്‍ പുരോഗമനമായി കാണുന്നവരുണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും അദ്ദേഹം പറയുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ലഘുവ്യായാമവും സൂംബ ഡാന്‍സും സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് ടി കെ അഷ്‌റഫിന്റെ കുറിപ്പ്.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിന്റെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികള്‍ക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു.

Tags:    

Similar News