മയക്കുമരുന്ന് കേസില്‍ ശ്രീകാന്ത് അഴിക്കുള്ളിലായതോടെ ഒളിവില്‍ പോയി; പൊലീസ് വീട്ടിലെത്തിയപ്പോള്‍ സിനിമാ ഷൂട്ടിങ്ങിന് പോയെന്ന് ബന്ധുക്കള്‍; പിന്നാലെ നടന്‍ കൃഷ്ണ അറസ്റ്റില്‍; പ്രമുഖ നടിമാരിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

മയക്കുമരുന്ന് കേസില്‍ തമിഴ് നടന്‍ കൃഷ്ണ അറസ്റ്റില്‍

Update: 2025-06-26 13:02 GMT

ചെന്നൈ: മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്തിന് പിന്നാലെ പ്രശസ്ത സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ സഹോദരനും നടനുമായ കൃഷ്ണയും അറസ്റ്റില്‍. 20 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായി. മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോയ കൃഷ്ണയെ അന്വേഷണത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.

അറസ്റ്റ് ചെയ്ത കൃഷ്ണയെ ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മുന്‍പ് നുങ്കമ്പാക്കം പോലീസ് എഐഎഡിഎംകെ മുന്‍ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോണ്‍, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ എഐഎഡിഎംകെ മുന്‍ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു വര്‍ഷത്തോളമായി നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.

ലഹരി ഉപയോഗത്തിനായി നാല് ലക്ഷത്തിലധികം രൂപ ഗൂഗിള്‍പേ വഴി നല്‍കിയെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്‍ കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍, പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടന്റെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ വീട്ടില്‍ ഇല്ലെന്നും സിനിമാ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു.

തമിഴകത്തെ രണ്ട് പ്രമുഖ നടന്മാര്‍ ലഹരിക്കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ രണ്ട് പ്രശസ്ത നടിമാരും പൊലീസ് നിരീക്ഷണത്തിലാണ്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ നടിമാരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ നടിമാരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ 18 മണിക്കൂറോളമായി നടന്‍ കൃഷ്ണയെ ചോദ്യം ചെയ്തു വരികയാണ് പൊലീസ്. ഇന്നുരാവിലെ ചെന്നൈ പൊലീസ് കൃഷ്ണയുടെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. അഞ്ജലി, ഇരുവര്‍, ദളപതി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ശ്രീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തതിനും ആഡംബര മയക്കുമരുന്ന് ലഭ്യമാക്കി പാര്‍ട്ടികള്‍ നടത്തിയതിനുമാണ് നിര്‍മ്മാതാവ് പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രസാദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ജൂണ്‍ 23നാണ് ചെന്നൈ പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്.

ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തതായും അറിയപ്പെടുന്ന മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തിയതായും പൊലീസ് സംശയിക്കുന്നു. നടന്റെ രക്തസാമ്പിളുകള്‍ മെഡിക്കല്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചിരുന്നു. ശ്രീകാന്തിനെ ജൂലായ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Tags:    

Similar News