ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗം; 18 വയസുവരെ എസ്എഫ്ഐയുടെ പ്രവര്‍ത്തകന്‍; ആര്‍എസ്എസ് ദേശീയതയില്‍ ആകര്‍ഷകനായതോടെ സിപിഎമ്മിന്റെ ശത്രുവായി; സിപിഎം ഗുണ്ടാസംഘം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറി കൂടിയ രാഷ്ട്രീയ വീര്യം; അധ്യാപന വഴിയില്‍ നടന്ന സാത്വികന്‍; രാജ്യസഭാംഗമായ സി സദാനന്ദന്‍ മാസ്റ്ററെ അറിയാം..

രാജ്യസഭാംഗമായ സി സദാനന്ദന്‍ മാസ്റ്ററെ അറിയാം..

Update: 2025-07-13 05:22 GMT

കണ്ണൂര്‍: ഒരു കാലത്ത് കണ്ണൂര്‍ എന്ന ജില്ല രാഷ്ട്രീയ കേരളത്തിന്റെ കൊലക്കളമായിരുന്നു. നിരന്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്ന പ്രദേശമായിരുന്നു കണ്ണൂര്‍. അക്കാലത്ത് സിപിഎമ്മിന്റെ രാഷ്ട്രീയ അപ്രമാദിത്തത്തെ ചോദ്യം ചെയ്തവരെ കൊന്നുതള്ളിയ കാലം. ഇതിനെ പ്രതിരോധിക്കാന്‍ ആര്‍എസ്എസും രംഗത്തെത്തിയതോടെ കേരളത്തിന്റെ കൊലക്കളമായ കണ്ണൂര്‍ മാറി. ഇവിടെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സി സദാനനന്ദന്‍ മാസ്റ്റര്‍. സിപിഎം ക്രിമിനലുകള്‍ രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യത്തിന്റെ ഉടമ.

ഇടതു പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് സദാനന്ദന്‍ മാസ്റ്റര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കുടുംബപരമായി ഇടതു അനുഭാവികളായിരുന്നു. അതുകൊണ്ട് തന്നെ 18 വയസുവരെ അദ്ദേഹം എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനായി. പിതാവ് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഒരു ഇടതുപക്ഷ അനുഭാവിയായിരുന്നു. ജേഷ്ഠ സഹോദരന്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും. കുടുംബത്തിന്റെ പാതയില്‍ ഇടതുവഴിയളിലായിരുന്നു മാഷിന്റെ സഞ്ചാരം.

ബിരുദ പഠനകാലത്ത് അന്നത്തെ പല കേരളീയ യുവാക്കള്‍ക്കും സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റ് ആശയ ലോകത്തേക്ക് സദാനന്ദന്‍ മാസ്റ്ററും വഴിതെറ്റി എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞതത്. പിന്നീടാണ് ആര്‍എസ്എസ് പാതയില്‍ സഞ്ചരിച്ചത്. ആര്‍എസ്എസിന്റെ സാംസ്‌കാരിക ദേശീയതയാണ് എന്ന ഉറച്ച ബോധ്യം സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആ കാലത്ത് മഹാകവി അക്കിത്തിന്റെ ഭാരത ദര്‍ശനങ്ങള്‍ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചു. തുടര്‍ന്ന് ഭാരതീയമായ നിരവധി ദര്‍ശനങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി മാര്‍ക്‌സിസ്റ്റ് ആശയപരിസരം വിട്ട് ദേശീയതയുടെ പാതയിലേക്ക് അദ്ദേഹം വരികയായിരുന്നു.


 



തങ്ങളുടെ കൂട്ടത്തല്‍ നിന്നും വഴിമാറിയവരെ വകവരത്തുക എന്നതാിയരുന്നു അക്കാലത്തെ സിപിഎം തന്ത്രം. തന്റെ ഉജ്ജ്വലമായ വ്യക്തിപ്രഭാവം കൊണ്ട് കൂത്തുപറമ്പ് മട്ടന്നൂര്‍ പ്രദേശങ്ങളില്‍ ദേശീയതയുടെ പക്ഷത്തേക്ക് ധാരാളം ആളുകളെ ആകര്‍ഷിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ ആക്രമിക്കുവാന്‍ സിപിഎം തയ്യാറായത്. 1994 ല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിന് സമീപം വെച്ചാണ് സിപിഎം ഗുണ്ടകള്‍ സദാനന്ദന്‍ മാസ്റ്ററുടെ രണ്ട് കാലുകളും വെട്ടി മാറ്റിയത്.

1994 ജനുവരി 25ന് രാത്രി 8 30 ഓടെ ആയിരുന്നു അദ്ദേഹത്തെ സിപിഎം ക്രിമിനര്‍ സംഘം ആക്രമിച്ചത്. അന്ന് അദ്ദേഹത്തിന് കേവലം 27 വയസ്സായിരുന്നു പ്രായം. ഫെബ്രുവരി ആറിന് നടക്കേണ്ടിയിരുന്ന തന്റെ സഹോദരയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ചില ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു മാസ്റ്റര്‍. ഇരുളിന്റെ മറവില്‍ നിന്നെത്തിയ സംഘം ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തി സദാനന്ദന്റെ രണ്ട് കാലുകളും വെട്ടി മാറ്റുകയായിരുന്നു.

തിരക്കേറിയ അങ്ങാടിയില്‍ വെട്ടേറ്റു കിടന്ന മാസ്റ്ററെ ഒരാളും ആശുപത്രിയില്‍ എത്തിക്കാതിരിക്കാന്‍ അവിടെയുള്ള ജനങ്ങളെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് മാര്‍ക്‌സിസ്റ്റ് ഗുണ്ടാസംഘം മടങ്ങിയത്. കുറെ സമയം കഴിഞ്ഞ് എത്തിച്ചേര്‍ന്ന പോലീസുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിന് ശേഷവും രാഷ്ട്രീയപാതയില്‍ നിന്നും വ്യതിചലിക്കാന്‍ സദാനന്ദന്‍ മാസ്റ്റര്‍ തയ്യാറായില്ല. ആര്‍എസ്എസുമായി കൂടതല്‍ അടുത്തുചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.


 



1999 മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലം ശ്രീ ദുര്‍ഗാവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ ഭാര്യ റാണിയും അധ്യാപികയാണ്.നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ കേരള സംസ്ഥാന ഭാരവാഹിയും ആ സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാര്‍ത്തയുടെ എഡിറ്ററും ആയിരുന്നു സദാനന്ദന്‍ മാസ്റ്റര്‍. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്.

സി സദാനന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ സിപിഎം കാരായ എട്ടു പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ഫെബ്രുവരിയില്‍ ശരി വച്ചിരുന്നു. കൃത്യം നടന്ന 31 വര്‍ഷത്തിനുശേഷമാണ് ഈ വിധി ഉണ്ടായത്.ഏഴുവര്‍ഷം കഠിനതടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഏഴുവര്‍ഷം തടവു ശിക്ഷ കുറഞ്ഞു പോയെന്നും കോടതി പറഞ്ഞു.രണ്ട് കാലുകളും ഛേദിക്കപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു നല്‍കേണ്ടത് ഉചിതമാണെന്നും കോടതി പറഞ്ഞിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി സദാനന്ദന്‍ മാസ്റ്റര്‍ നിയമിതനാകുന്നത് രണ്ട് ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് രാജ്യസഭിയലേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ചര്‍ച്ചയക്കാനാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.


 



സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം പ്രചോദനം ഉള്‍ക്കൊണ്ടുള്ള തെരഞ്ഞെടുപ്പെന്ന് ബിജെപി വ്യക്തമാക്കി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരായ കുറ്റപത്രമായി നിലനില്‍ക്കുന്നു. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ പറഞ്ഞു. മാരകമായ ആക്രമണമേറ്റിട്ടും മാസ്റ്റര്‍ ആര്‍എസ്എസ് ആക്ടിവിസ്റ്റായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ആക്രമണങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പ് മത്സരിച്ചത് വലിയ സന്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി സൂചന തന്നിരുന്നു എന്നാണ് സദാനന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് വിവരം ലഭിച്ചത്' എന്ന് സദാനന്ദന്‍ പ്രതികരിച്ചു. കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിപകരുന്ന തരത്തിലുള്ള തീരുമാനമാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം, പ്രത്യേകിച്ച് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായക സാഹചര്യമാണ് ഇത്. രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകള്‍ വരാന്‍ പോവുകയാണ്. ആ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി ഒരു സന്ദേശം നല്‍കിയിട്ടുണ്ട്. വികസിത കേരളം എന്ന സങ്കല്‍പ്പം. ആ സങ്കല്‍പ്പ സാക്ഷാത്കാരം സാധ്യമാകുന്ന തരത്തിലുള്ള നയങ്ങളും പരിപാടികളും പാര്‍ട്ടി തീരുമാനിക്കും. അതിന്റെ ഭാഗമായിട്ടുകൂടി ഇതിനെ കാണാമെന്നും സദാനന്ദന്‍ പ്രതികരിച്ചു.

Tags:    

Similar News