'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു; ഇതിന് സാക്ഷികളില്ല'; ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ല അതിജീവിതയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി; ആ യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതിയുടെ നിരീക്ഷണം

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു

Update: 2025-12-15 02:58 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോല്‍ അതിജീവിതയുടെ മൊഴിയും കോടതി വിശ്വാസത്തില്‍ എടുത്തില്ലെന്ന് വ്യക്തം. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണാണ് വിചാരണക്കോടതിയുടെ വിലയിരുത്തിയത്. ഗൂഢാലോചനയിലെ നിര്‍ണായകമായ ഈ കാര്യത്തില്‍ തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

2012ല്‍ കൊച്ചിയില്‍ വെച്ച് യൂറോപ്യന്‍ യാത്രക്കുള്ള റിഹേഴ്‌സലുണ്ടായിരുന്നു. ഇതില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകള്‍ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്ന് നടിയുടെ മൊഴിയിലുണ്ട്. എന്നാല്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്. സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. തന്റെ അടുത്ത് വന്ന് തറയിലിരുന്ന ദിലീപ്, എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു.

ആ സമയത്ത് മഞ്ജു തെളിവുകളുമായാണ് തന്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താന്‍ നിരാകരിക്കുമെന്നും നടി ചോദിക്കുന്നു. താന്‍ വിചാരിക്കുന്നവര്‍ മാത്രമേ മലയാളസിനിമയില്‍ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നല്‍കി. എന്നാല്‍ ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാര്‍ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നും കോടതി ചോദിക്കുന്നു.

നടി രഹസ്യമായി വെച്ചുവെന്നും യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി നിരീക്ഷിക്കുന്നു. ആ യാത്ര സംഘടിപ്പിച്ചത് ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് നടി യാത്ര തുടര്‍ന്നെന്നും കോടതി ചോദിക്കുന്നു. എന്തെങ്കിലും അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് കോടതി പറയുന്നത്.

അതേസമയം അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടും ക്വട്ടേഷന്‍ നല്‍കിയത് ഒരു 'മാഡം' ആണെന്ന ഒന്നാംപ്രതിയുടെ വെളിപ്പെടുത്തലില്‍ മതിയായ അന്വേഷണം നടക്കാത്തതും ദിലീപിന് രക്ഷയായി എന്നതാണ് കോടതിയുടെ നിഗമനം. നടിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം പിടുങ്ങാനാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന സൂചനയാണ് അന്വേഷണസംഘം ആദ്യം മുന്നോട്ടുവച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്വട്ടേഷന്‍ നല്‍കിയത് ഒരു മാഡം ആണെന്ന് ആക്രമണസമയത്ത് സുനി പറഞ്ഞിരുന്നു. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുമുണ്ട്. ആ വഴിക്ക് കാര്യമായ അന്വേഷണം നടന്നില്ല. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കാശ്യപിനെ നോക്കുകുത്തിയാക്കി എ.ഡി.ജി.പി ബി.സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം തന്നെ കേസില്‍പ്പെടുത്തിയതാണെന്നാണ് ദിലീപ് വാദിച്ചത്.

ഗൂഢാലോചന 2013ല്‍ തുടങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. 2017ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസില്‍ ഒളിവിലായതുകൊണ്ടാണ് കൃത്യം വൈകിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷേ, ഒളിവിലല്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇക്കാലയളവില്‍ പ്രതി കോടതിയിലും വീട്ടിലും എത്തിയിരുന്നു. നടന്‍ മുകേഷിന്റെ ഡ്രൈവറായും പ്രവര്‍ത്തിച്ചു. ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് പൊലീസ് പിന്നീട് വിശദീകരിച്ചത്. ഇത് കോടതി വിശ്വാസത്തിലെടുത്തില്ല.

പള്‍സര്‍ സുനി പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങളിലുള്ളത് പ്രോസിക്യൂഷന്‍ ഉന്നയിച്ചതു പോലെ വിവാഹ മോതിരമല്ലെന്നും അതിജീവിതയുടെ വിവാഹനിശ്ചയം നടന്നത് കുറ്റകൃത്യത്തിന് ശേഷമാണെന്നും കോടതി കണ്ടെത്തി. ഗൂഢാലോചനയുമായി ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍, അതിജീവിതയെ തിരിച്ചറിയുന്നതിന് വിവാഹ മോതിരം കൂടി ചിത്രീകരിക്കണമെന്ന് ദിലീപ് നിര്‍ദ്ദേശിച്ചതായാണ് പൊലീസ് പറഞ്ഞത്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇതില്ല. പിന്നീട് മൊഴി നല്‍കാനെത്തിയപ്പോഴാണ് നടി മോതിരം അന്വേഷണ സംഘത്തിന് കൈമാറിയത്. മുമ്പ് നല്‍കിയ മൊഴികളിലൊന്നും വിവാഹ മോതിരത്തെ കുറിച്ച് അതിജീവിത പറയാതിരുന്നത് എന്തുകൊണ്ട് എന്നതിന് വിശദീകരണമില്ല. ഇതോടെ, ദിലീപും സുനിയും ഇക്കാര്യം പറഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനി ആക്രമണത്തിന്റെ റിഹേഴ്‌സല്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സുനി ഓടിച്ച കാറില്‍ പതിവായി സഞ്ചരിച്ചിരുന്ന അതിജീവിത അങ്ങനെ സംശയിച്ചതായി പറയുന്നില്ല. ഗോവയില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ പള്‍സര്‍ സുനി ദിലീപിന്റെ ആലുവയിലെ വീടിന് സമീപം എത്തിയെന്ന് സാക്ഷി മൊഴി. തീയതി വ്യക്തമാക്കാത്തതിനാല്‍ വിശ്വാസ്യയോഗ്യമല്ല.

സിനിമാ സെറ്റുകളിലേക്ക് 2015വരെ അച്ഛനാണ് അനുഗമിച്ചിരുന്നതെന്നും അച്ഛന്റെ മരണശേഷം അമ്മ കൂടെ വരാറുണ്ടായിരുന്നെന്നും അമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോഴാണ് ഒറ്രയ്ക്ക് യാത്ര തുടങ്ങിയതെന്നുമാണ് അതിജീവിത കോടതിയില്‍ പറഞ്ഞത്. ഇത് പുതിയ കഥയാണെന്നും പ്രഥമ മൊഴികളിലൊന്നും ഈ അച്ഛന്‍, അമ്മ പരാമര്‍ശമില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം പരിഗണനയര്‍ഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇന്നുതന്നെ നടപടികള്‍ തുടങ്ങും. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു.

Tags:    

Similar News