വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്.. രാഗേഷിനെ ദിവ്യ എസ് അയ്യര്‍ പുകഴ്ത്തിയത് 'കര്‍ണ്ണനോട്'! ഭരണ ചക്രം തിരിഞ്ഞാല്‍ സംരക്ഷണം കിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച് യുത്ത് കോണ്‍ഗ്രസ്; ഭാര്യയുടെ പോസ്റ്റില്‍ നിശബ്ദത തുടരുന്ന ശബരിനാഥന്‍; മുഖ്യമന്ത്രിയും രാഗേഷും ഒരുമിച്ച് നില്‍ക്കുന്ന ആ പോസ്റ്റില്‍ വിവാദം തുടരുമ്പോള്‍
തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തതിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ്.അയ്യരുടെ പോസ്റ്റില്‍ വിവാദം ആളികത്തുന്നു. എകെജി സെന്ററില്‍നിന്നല്ല ദിവ്യ എസ് അയ്യര്‍ ശമ്പളം വാങ്ങുന്നത് എന്നടക്കമുള്ള വിമര്‍ശനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജി ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ, സമാനതകളില്ലാത്ത രീതിയിലാണ് കെകെ രാഗേഷിനെ ദിവ്യ പുകഴ്ത്തിയത്. കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ.രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. രാഗേഷിന്റെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്. 'ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' എന്നും ദിവ്യ കുറിച്ചു. മുഖ്യമന്ത്രിയും രാഗേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അവരുടെ പോസ്റ്റ്. ദിവ്യയുടെ പോസ്റ്റ് സിപിഎം കേന്ദ്രങ്ങളും ചര്‍ച്ചയാക്കി. സര്‍ക്കാരിനുള്ള അംഗീകാരമായി അവര്‍ വാഴ്ത്തുകയും ചെയ്തു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് കടന്നാക്രണം നടത്തിയത്.
പിന്നാലെ ദിവ്യ എസ്.അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനും രംഗത്തെത്തി. കെ.കെ.രാഗേഷിനായി സര്‍വീസ് ചട്ടങ്ങള്‍ മറന്ന് വാഴ്ത്തുപാട്ട് പാടുന്ന ശ്രീമതി ദിവ്യ മേഡം ഐഎഎസ് എന്നുപറഞ്ഞാണ് എഫ്ബി കുറിപ്പ് വിജില്‍ പോസ്റ്റ് ചെയ്തത്. 'കെ.കെ.രാഗേഷിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കിയതിനാണീ കസര്‍ത്തെല്ലാം. 'പാടുക നിരന്തരം തരവും ശബ്ദവുമൊപ്പിച്ച്, കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക'...പിണാറായിക്കാലത്ത് എകെജി സെന്ററില്‍നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണം. ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ വിദൂഷകയായി മാറുകയാണ് ഇവര്‍. ഔദ്യോഗിക കൃത്യനിര്‍വഹണരംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്...? ഭരണചക്രം തിരിയുമ്പോള്‍ തരംപോലെ കളംമാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നത്. അപ്പോള്‍ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്....' യൂത്ത് കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.
അതിനിടെ വിശദീകരണവുമായി ദിവ്യ ഇന്‍സ്റ്റയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. നന്മയുള്ളവരെ കുറിച്ച് നാലാളോട് പറയാന്‍ പ്രയാസവും വേണ്ടെന്നും, കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് ഇങ്ങനെ പറഞ്ഞതുകൊണ്ടാണെന്നും ദിവ്യ വിശദീകരിച്ചു. ഫലത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ തള്ളി പറയുകയാണ് ദിവ്യ. വിവാദങ്ങളില്‍ ഭര്‍ത്താ് ശബരിനാഥന്‍ പ്രതികരിക്കുന്നുമില്ല. 'എല്ലാം ഈ അപ്പാ അമ്മ കാരണമാണെന്ന് ചിലപ്പോള്‍ പറയാന്‍ തോന്നും. കുട്ടിക്കാലത്ത് നല്ല വാക്കുകള്‍ മാത്രം പറയുക, നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക, ആരെയും അധിക്ഷേപിക്കരുത്, നാലാളുടെ മുന്നില്‍വെച്ച് ആരെയും അപമാനിക്കരുത്, നമ്മള്‍ കാരണം ഒരു മനുഷ്യനും വേദനിക്കരുത്, മുതിര്‍ന്നവരെ ആദരപൂര്‍വം നോക്കിക്കാണണം, ബഹുമാനപൂര്‍വം അവരോട് പെരുമാറണം എന്നീ കാര്യങ്ങള്‍ നമ്മുടെ നെഞ്ചിലേറുന്നതുവരെ പറഞ്ഞു മനസ്സിലാക്കി തരുകയും പ്രാവര്‍ത്തികമാക്കാനുള്ള നിരന്തര ശ്രമം അവരുടെ ജീവിതവഴിയില്‍ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴും ആത്മാര്‍ഥമായി അത് പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങള്‍ അവരിലൊക്കെ ഉണ്ടായിരിക്കം. അതൊക്കെ കണ്ടെത്തുക എന്നത് വലിയ പ്രയാസമേറിയ കാര്യമല്ല. കണ്ടെത്തുന്ന നന്മകള്‍ പരത്തുക എന്നതിനും പ്രയാസമില്ല. അത് നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നും ഉണ്ടാകേണ്ടതല്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണെന്നോ, എന്റെ അനുഭവത്തിലൂടെ, ഉത്തമബോധ്യത്തില്‍, എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരില്‍ ഞാന്‍ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ്. എത്ര വിചിത്രമായ ലോകമാണെന്ന് എനിക്ക് ചിലപ്പോ ചിന്തിക്കേണ്ടി വരുന്നുണ്ട്' ദിവ്യ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ദിവ്യയ്‌ക്കെതിരെ രംഗത്ത് വരുമ്പോള്‍ വെട്ടിലാകുന്നത് ശബരിനാഥനാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രതികരണത്തിന് തയ്യാറാകാതെ കരുതലോടെ നീങ്ങാനാണ് ശബരിയുടെ തീരുമാനം. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പോലും പരിഗണിക്കുന്ന പേരുകാരനാണ് ശബരിനാഥന്‍. മുന്‍ എംഎല്‍എയായ ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശനം അച്ഛന്‍ ജി കാര്‍ത്തികേയന്റെ മരണ ശേഷമായിരുന്നു. അച്ഛന്റെ സീറ്റായ അരുവിക്കരയില്‍ നിന്നും ശബരിനാഥ് രണ്ടു തവണ എംഎല്‍എയായി. കഴിഞ്ഞ തവണ തോല്‍ക്കുകയും ചെയ്തു.