കുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്‌കോട്‌ലന്‍ഡില്‍ എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നു

അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നു

Update: 2025-07-26 02:06 GMT

എഡിന്‍ബര്‍ഗ്: കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയാകും യൂറോപ്പ് അഭിമുഖീകരിക്കുക എന്ന് സ്‌കോട്ട്‌ലാന്‍ഡിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അബെര്‍ഡീനിലും ഐര്‍ഷയറിലുമുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്നലെയാണ് ട്രംപ് സ്‌കോട്ട്‌ലാന്‍ഡില്‍ എത്തിയത്. നാല് ദിവസത്തെ സന്ദര്‍ശനമാണ് അദ്ദേഹത്തിന്റേത്. സ്‌കോട്ടിഷ് സെക്രട്ടറി ഇയാന്‍ മുറേ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മാറി മാറി വന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ തടയാന്‍ ഏറെ പരിശ്രമിച്ച അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് അതിനെതിരെ പോരാടണമെന്ന് ട്രംപ് പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കില്‍ യൂറോപ്പ് എന്നത് ഇല്ലാതെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം, അമേരിക്കയിലേക്ക് ഒരു അനധികൃത കുടിയേറ്റക്കാരന്‍ പോലും വന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിര്‍ത്തികള്‍ അടച്ചിടുകയായിരുന്നു.

കുടിയേറ്റം യൂറോപ്പിനെ ഇല്ലാതെയാക്കുമെന്ന് പറഞ്ഞ ട്രംപ് അത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ആവര്‍ത്തിച്ചു പറഞ്ഞു. എസ്സെക്സിലെ എപ്പിംഗില്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്‍പില്‍ പ്രതിഷേധം ശക്തപ്പെടുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. പ്ലക്കാര്‍ഡുകളുമായി ബെല്‍ ഹോട്ടലില്‍ നിന്നും കൗണ്‍സില്‍ ഓഫീസിലേക്ക് പ്രകടനം നടത്തിയ പ്രദേശവാസികളെ പോലീസ് തടയുകയും ചെയ്തു. എന്നാല്‍, പുറത്ത് പ്രതിഷേധം കനക്കുന്നതിനിടയില്‍ ബെല്‍ ഹോട്ടലും ഫീനിക്സ് ഹോട്ടലും അടച്ചുപൂട്ടാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ എകകണ്ഠമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചില യൂറോപ്യന്‍ രാഷ്ട്രതലവന്മാര്‍, അനധികൃത കുടിയേറ്റം തടയുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. വരും ദിവസങ്ങളില്‍, തന്റെ ഗള്‍ഫ് കോഴ്സുകളില്‍ ഒന്നില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. വളരെ നല്ല മനുഷ്യന്‍ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുറ്റെ ചോദ്യത്തിന് ട്രംപിന്റെ മറുപടി. എന്നാലും, തന്നെക്കാള്‍ അല്പം കൂടി ലിബറലാണ് അദ്ദേഹം എന്നും ട്രംപ് പറഞ്ഞു. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡെര്‍ ലെയെന്‍ എന്നിവരും ട്രംപുമായി കൂടിക്കാഴ്ച നടത്തും.

Tags:    

Similar News