അന്‍വറിന്റെ ഒപ്പം പോയ ഇടത് വോട്ടുകള്‍; ഭരണവിരുദ്ധ വോട്ടുകള്‍; മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍; ഇതിനെയെല്ലാം നേരിട്ട് സ്വരാജ് നേടിയ 66000 ല്‍ പരം വോട്ടാണ് ഈ ഇലക്ഷന്റെ ട്വിസ്റ്റ്; ഇങ്ങനെ പോസ്റ്റിട്ട ഡോക്ടര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കഷ്ടകാലം തുറന്നു കാട്ടിയത് ആര്? ഗൂഡാലോചനാ വാദം നില്‍ക്കില്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറയുന്നത് സത്യം
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച.. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോ ഹാരീസ് ചിറയ്ക്കല്‍. സ്വകാര്യ ആശുപത്രികള്‍ കൊത്തി കൊണ്ടു പോകാന്‍ നിന്നിട്ടും വഴങ്ങാത്ത ഇടതു പക്ഷ മനസ്സ്. പാവങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ച കൈക്കൂലി വാങ്ങാത്ത ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് തള്ളിയത് ഡോക്ടറെ കളിയാക്കിയാണ്. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കല്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ആരോപണം ആരോഗ്യ വകുപ്പ് അധികൃതര്‍ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി കൊണ്ട് ഹാരിസ് ചിറക്കല്‍ പോസ്റ്റുകള്‍ പിന്‍വലിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കുമെ്‌നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു. പക്ഷേ നടപടി എടുക്കാന്‍ പോകുന്നത് വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ്. ഈ ഡോക്ടറെയാണ് ആരോഗ്യ വകുപ്പിനെതിരെ ഗൂഡാലോചന നടത്തിയെന്ന ആക്ഷേപത്തില്‍ നിര്‍ത്താന്‍ അഴിമതിക്കാരുടെ ശ്രമം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഡോ ചിറയ്ക്കല്‍ ഇട്ട പോസ്റ്റ് മതി ഈ വാദം പൊളിയ്ക്കാന്‍. എട്ട് തവണ നിലമ്പൂര്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്ന പരിഗണനയും സഹതാപവും. മുസ്ലിം ഭൂരിപക്ഷ മണ്ഡലം. അന്‍വറിന്റെ ഒപ്പം പോയ കുറെയധികം ഇടത് വോട്ടുകള്‍. വളരെ പ്രതീക്ഷിതമായ ഭരണവിരുദ്ധ വോട്ടുകള്‍. യുഡിഎഫ് നോട് ചേര്‍ന്നുനിന്ന മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍. ഇതിനെയെല്ലാം നേരിട്ട് എന്‍. സ്വരാജ് നേടിയ 66000 ല്‍ പരം വോട്ടാണ് ഈ ഇലക്ഷന്റെ ട്വിസ്റ്റ്. വളരെ മികച്ച പെര്‍ഫോമന്‍സ്. -ഇതായിരുന്നു പോസ്റ്റ്. അതായത് നിലമ്പൂരിലെ കൂറ്റന്‍ തോല്‍വിയിലും ഇടതുപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തിയ ഡോക്ടര്‍. അതുകൊണ്ട് തന്നെ ഈ ഡോക്ടറുടെ വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ സര്‍ക്കാര്‍ എടുക്കണം. ഇത് മനസ്സിലാക്കിയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കരുതലോടെ പ്രതികരിച്ചത്. മന്ത്രി ഗൂഡാലോചനാ വാദം ഉയര്‍ത്തിയതുമില്ല.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനെതിരെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കല്‍ ആരോഗ്യവകുപ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കായി. 'എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സര്‍വീസ് മടുത്തു.' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഉ പകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെയാണ് ജനകീയ ഡോക്ടറുടെ പ്രതികരണം. ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടര്‍മാര്‍ കൈമലര്‍ത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും. സ്ഥിതി രൂക്ഷമായതോടെയാണ് ഡോ.ഹാരിസ് ചിറയ്ക്കല്‍ വൈകാരികമായി പ്രതികരിച്ചത്. ഇതിനെ മന്ത്രിയും ഗൗരവത്തില്‍ എടുക്കുന്നു. ഡോക്ടറുടെ വെളിപ്പെടുത്തല്‍ ചെറിയ കാര്യമല്ല. വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. മേയില്‍ മാത്രം 300ല്‍പ്പരം ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. ഇന്നലെ മൂന്നു ശസ്ത്രക്രിയകള്‍ നടന്നു. നാലാമത്തേത് മുടങ്ങി. ഈ വിഷയമൊന്നും എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. വേണ്ട നടപടികളെടുക്കും.' ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ട് ഈ വിവരങ്ങള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാന്‍ ഡി.എം.ഇ യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡോ.ഹാരിസിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. ഹാരിസിനോട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിശ്വനാഥന്‍ വിശദീകരണം തേടി. അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാനും നീക്കമുണ്ട്. അതിനിടെ എച്ച്.ഡി.എസ് ഓഫീസില്‍ നിന്ന് ശസ്ത്രക്രിയ ഉപകരണം വാങ്ങാനുള്ള നടപടികള്‍ക്ക് ഇന്നലെ വൈകിട്ടോടെ നീക്കം തുടങ്ങി. എച്ച്.ഡി.എസ് ചെയര്‍മാനായ ജില്ല കളക്ടറുടെ അനുമതിക്കായി ഫയല്‍ കൈമാറി. ശസ്ത്രക്രിയകള്‍ മുടങ്ങിഉപകരണത്തിന്റെ ക്ഷാമം കാരണം തുടര്‍ച്ചയായി മൂന്നു ശസ്ത്രക്രിയ മുടങ്ങി.വെള്ളിയാഴ്ച നടക്കേണ്ട മകന്റെ പ്രായമുള്ള യുവാവിന്റെ ശസ്ത്രക്രിയയും മുടങ്ങിയതോടെയാണ് ഡോ.ഹാരിസ് ആദ്യപോസ്റ്റിട്ടത്. യൂറോളജി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന 41,000 രൂപ വിലയുള്ള ഉപകരണം വാങ്ങി നല്‍കാന്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫീസില്‍കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനായി പലവട്ടം ഈ ഓഫീസിലെത്തി. നിയമപ്രശ്‌നം പറഞ്ഞ് കുരുക്കിടുകയായിരുന്നു. മന്ത്രി ഓഫീസിലും വിവരം അറിയിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല.
ഡോ. ഹാരിസിന്റെ ഫെയ്സ്ബുക്ക് വിവാദ പോസ്റ്റുകളില്‍ നിന്ന്....
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയും. ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്തു.
മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആവുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയും ആണ് തോന്നുന്നത്. ഇതുപോലെ എത്രയോ പേര്‍. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവര്‍, കൂടെ ഇരിക്കാന്‍ ബന്ധുക്കള്‍ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിര്‍ത്തുന്നവര്‍, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിര്‍ത്തി ലോണ്‍ എടുത്തും ചികിത്സയ്ക്ക് വരുന്നവര്‍, ബന്ധുക്കള്‍ അനാഥാലയങ്ങളില്‍ തള്ളിയവര്‍, ലോട്ടറി കച്ചവടം ചെയ്തും വഴിയില്‍ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേര്‍. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിച്ഛേദമാണ് ദിവസവും ഞാന്‍ മെഡിക്കല്‍ കോളേജില്‍ കാണുന്നത്. അവര്‍ക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നല്‍കാന്‍ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും രാപ്പകല്‍ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുന്നു. പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങി തരുന്നത് കൊണ്ടാണ് കുറേയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്.
മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസില്‍ വരുന്നു.
കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത ഒരു സര്‍ക്കാര്‍ ഡോക്ടറുടെ ജീവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല. ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ ഒരു രൂപ ഞാന്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഞാന്‍ ഇത് എഴുതുന്നത്. ഇന്നുവരെ ഒരു സ്‌കാനിങ് സെന്ററില്‍ നിന്നോ സ്വകാര്യ ലാബില്‍ നിന്നോ ഒരു രൂപ കമ്മീഷന്‍ വാങ്ങിയിട്ടില്ല. ശരിയല്ലെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഇവിടെ എഴുതാം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കല്‍ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല.
ലോഡ്ജുകളിലും വാടക വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും ഒറ്റയ്ക്ക് പാചകം ചെയ്ത് വളരെ പരിമിതമായ സാഹചര്യങ്ങള്‍ സഹിച്ചാണ് 1997 മുതല്‍ ജോലി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതു ജനങ്ങളുടെ ചിലവില്‍ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനം. ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ, വിദേശ ജോലികള്‍ സ്വീകരിച്ച് വലിയ സമ്പന്നര്‍ ആയപ്പോള്‍ ഞാന്‍ ഇന്നും വളരെ സാധാരണക്കാരനായി ജീവിക്കുന്നു. പണം സമ്പാദിച്ചില്ല എന്ന് യാതൊരു വിഷമവും ഇല്ല. ഇന്നും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രാപ്പകല്‍ ഓടി നടന്ന് ജോലി ചെയ്യുന്ന കാര്യം ആശുപത്രിയില്‍ വന്നിട്ടുള്ള എല്ലാ രോഗികള്‍ക്കും അറിയാം. പരിമിതികള്‍ കൊണ്ട് വീര്‍പ്പു മുട്ടുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്കാറുണ്ട്. രോഗികളോടോ സഹപ്രവര്‍ത്തകരോടോ മറ്റോ. നിയന്ത്രണം വിട്ടു പോകുമ്പോള്‍ ചെയ്യുന്നതാണ്. മനഃപൂര്‍വം ചെയ്യുന്നതല്ല എങ്കിലും അതൊരു തെറ്റാണ്. അത് മാത്രമാണ് എന്റെ ഭാഗത്തു നിന്ന് വരുന്ന ഒരേയൊരു തെറ്റ്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുമ്പോള്‍ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോള്‍ രാവിലെ നാലു മണിയുടെ ബസ്.... ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഓപി താമസിക്കരുത്, ധാരാളം ജനങ്ങള്‍ എന്നെ കാത്തുനില്‍പ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകള്‍ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാന്‍ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അമ്മയുടെ മരണത്തിനോട് അനുബന്ധിച്ച് വന്‍ സാമ്പത്തിക പരാധീനതയില്‍ ആയിപോയ ഒരു സമയത്ത് കുറച്ച് കാലം വിദേശത്തു പോയി ജോലി ചെയ്യേണ്ടി വന്നു. ഈ 56 വയസ്സിലും വര്‍ഷത്തില്‍ 360 ദിവസം ആണ് കഴിഞ്ഞ വര്‍ഷം ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്തത്. സപ്പോര്‍ട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുതന്നെയാണ് നല്ലത്. ഡിപ്പാര്‍ട്മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ ഞാനില്ല. പിരിച്ച് വിട്ടോട്ടെ.