ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമുള്ള ഡോ. പ്രതീക് ജോഷിയുടെ അവസാന സെല്‍ഫി കണ്ട് കണ്ണീരൊഴുക്കി സുഹൃത്തുക്കള്‍; യുകെയിലെ റോയല്‍ ഡെര്‍ബി ആശുപത്രിയിലെ റേഡിയോളജിസ്റ്റായ പ്രതീകിന് നിരവധി മലയാളി സുഹൃത്തുക്കള്‍; ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ 'പുതിയ തുടക്കത്തിനായി' പറന്നുയര്‍ന്നത് ദുരന്തത്തിലേക്ക്

ഡോ. പ്രതീക് ജോഷിയുടെ അവസാന സെല്‍ഫി കണ്ട് കണ്ണീരൊഴുക്കി സുഹൃത്തുക്കള്‍

Update: 2025-06-13 04:56 GMT

ലണ്ടന്‍: പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം. ഡോ. പ്രതീക് ജോഷിപകര്‍ത്തിയ അവസാന സെല്‍ഫി ചിത്രത്തില്‍ അദ്ദേഹത്തിന്റെയും ഭാര്യയുടേയും മൂന്നു കുഞ്ഞു മക്കളുടേയും മുഖത്ത് നിറഞ്ഞത് ആ സന്തോഷമായിരുന്നു. എന്നാല്‍ അതിനു മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യാ വിമാനദുരന്തത്തില്‍ ഈ അഞ്ചു പേരും എരിഞ്ഞടങ്ങിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രിയപ്പെട്ടവരെ തേടിയെത്തിയത്.

ഉദയ്പൂരിലെ പസഫിക് ആശുപത്രിയിലായിരുന്നു ഡോ. പ്രതീക് ജോഷിയും ഭാര്യയായ ഡോ. കോമി വ്യാസും ജോലി ചെയ്തിരുന്നത്. ആറു വര്‍ഷം മുമ്പാണ് പ്രതീക് യുകെയിലേക്ക് എത്തിയത്. റോയല്‍ ഡെര്‍ബി ആശുപത്രിയിലെ റേഡിയോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്ന പ്രതീക് വര്‍ഷങ്ങളായി ഭാര്യയേയും മക്കളേയും ഒപ്പം കൂട്ടാനുള്ള പേപ്പര്‍ വര്‍ക്കുകളും നിയമ നടപടികളും എല്ലാം പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഭാര്യയേയും മക്കളേയും യുകെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടാന്‍ വന്ന് മടങ്ങവേയാണ് ദാരുണമായ വിമാനാപകടം സംഭവിച്ചത്. ഉദയ്പൂര്‍ ആശുപത്രിയിലെ ജോലി രാജി വച്ചായിരുന്നു കോമി വ്യാസ് ഭര്‍ത്താവ് ഡോ.പ്രതീക് ജോഷിക്കൊപ്പം ചേരാന്‍ മൂന്നു കുട്ടികള്‍ക്കൊപ്പം യാത്ര തിരിച്ചത്.

ആ നിറഞ്ഞ സന്തോഷത്തില്‍ നില്‍ക്കവേ ഡോ. പ്രതീക് ജോഷി വിമാനത്തില്‍ വച്ച് എടുത്ത അവസാന സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൊട്ടടുത്ത് ചിരിച്ച് കൊണ്ടിരിക്കുന്ന ഭാര്യ കോമി വ്യാസ്, അപ്പുറത്തെ സീറ്റിലിരിക്കുന്ന ഇരട്ട ആണ്‍കുട്ടികളും മൂത്തമകളും. മകള്‍ നന്നായി ചിരിക്കുമ്പോള്‍ ഇരട്ടക്കുട്ടികള്‍ പാടുപെട്ട് ചിരി വരുത്തുന്നുണ്ട്. ഉടനടി തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രമെടുത്ത ഫോണ്‍ വിമാനം തീഗോളമായപ്പോള്‍ അക്കൂട്ടത്തില്‍ ചാരമായി പോയിക്കാണും. ഓര്‍മ്മപ്പെടുത്തലായിരിക്കും.

ഈയാഴ്ച ആദ്യമാണ് ഡോ. പ്രതീക് ജോഷി കുടുംബത്തെ ഒപ്പം കൂട്ടാനായി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ എത്തിയത്. ഇരട്ട ആണ്‍കുട്ടികള്‍ നകുലും പ്രദ്യുതും അഞ്ചുവയസുകാരാണ്. മകള്‍ മിരായയ്ക്ക് എട്ടു വയസും. ഡോ. പ്രതീകിന്റെ അച്ഛന്‍ നഗരത്തിലെ പേരുകേട്ട റേഡിയോളജിസ്റ്റായിരുന്നു. കോമിയുടെ അച്ഛന്‍ പൊതുമരാമത്ത് വകുപ്പിലും. ലണ്ടനിലേക്ക് വിമാനം പിടിക്കാന്‍ ഇന്നലെയാണ് അവര്‍ അഹമ്മദാബാദിലേക്ക് പോയത്. യാത്ര അയയ്ക്കാന്‍ ഇരുകുടുംബത്തിലെയും അംഗങ്ങള്‍ എത്തിയിരുന്നു.'- ഡോ.പ്രതീകിന്റെ കസിന്‍ നയന്‍ പറഞ്ഞു. 10 വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. ലണ്ടനില്‍ നഴ്‌സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.

Tags:    

Similar News