പോലീസ് സ്‌റ്റോറിയിലൂടെ നിവന്‍ പോളിയും എബ്രിഡ് ഷൈനും ആഗ്രഹിച്ചത് വമ്പന്‍ ഹിറ്റ്; പക്ഷേ പിടിക്കുന്നത് പുലിവാലും; 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന സിനിമയിലെ സാമ്പത്തിക തര്‍ക്കം കേസായി; കോടതി നിര്‍ദ്ദേശ പ്രകാരം എഫ് ഐ ആര്‍ ഇട്ടത് തലയോലപ്പറമ്പ് പോലീസ്; 1.90 കോടിയുടെ ചതിയെന്ന് നിര്‍മ്മാതാവ് ഷംനാസിന്റെ ആരോപണം; മഹാവീര്യറിലെ പരാജയത്തില്‍ തുടങ്ങിയ പ്രശ്‌നം; 'ഒറ്റയ്ക്ക് വഴി വെട്ടിവന്നവന്‍' വീണ്ടും കുരുക്കില്‍

Update: 2025-07-17 05:31 GMT

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് പി എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. 'ആക്ഷന്‍ ഹീറോ ബിജു 2' സിനിമയുടെ നിര്‍മാണത്തിന്റെ പേരില്‍ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ 'ആക്ഷന്‍ ഹീറോ ബിജു 2'യുടെ മുന്നോട്ട് പോക്കും പ്രതിസന്ധിയിലായി. തന്റെ ബാനറിനാണ് ഈ സിനിമയുടെ അവകാശമെന്നാണ് ഷംനാസ് പരാതിയില്‍ ആരോപിക്കുന്നത്. പോലീസ് സ്‌റ്റോറിയാണ് ആക്ഷന്‍ ഹീറോ ബിജു 2. എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു സൂപ്പര്‍ ഹിറ്റായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചത്.

നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്നു 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മാണ പങ്കാളിയാക്കാമെന്നും നിവിന്‍പോളി വാക്കുനല്‍കിയെന്ന് പരാതിയില്‍ പറയുന്നു. 2024 ഏപ്രിലില്‍ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റില്‍ എബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാല്‍ ഇതിനുശേഷം സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറ്റൊരു കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് 5 കോടിയുടെ ഓവര്‍സീസ് വിതരണാവകാശം ഉറപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് ലക്ഷ്യമിട്ടാണ് എബ്രിഡ് ഷൈനും നിവിന്‍ പോളിയും 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന ചിത്രവുമായി എത്തിയത്. രണ്ടു കൂട്ടര്‍ക്കും വലിയൊരു സൂപ്പര്‍ ഹിറ്റ് അനിവാര്യതയായിരുന്നു. ഈ സാഹചര്യത്തില്‍ ഈ സിനിമയുടെ പേരിലെ കേസ് നടനും സംവിധായകനും വലിയ തിരിച്ചടിയായി മാറും. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിജുവെന്ന കഥാപാത്രം. 'ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍' എന്നാണ് നിവിന്‍ പോളിയെ മലയാള സിനിമാ ലോകം വിശേഷിപ്പിക്കുന്നത്.

ഇതിനിടെ ഒരു പീഡന പരാതിയും നിവിന്‍ പോളിക്കെതിരെ ഉയര്‍ന്നു. എന്നാല്‍ ഈ കേസ് തീര്‍ത്തും വ്യാജമായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. വീണ്ടും സിനിമയില്‍ നിവിന്‍ പോളി നിറഞ്ഞു. ഇതിനിടെയാണ് വമ്പന്‍ ഹിറ്റ് ലക്ഷ്യവുമായി പോലീസ് സ്‌റ്റോറിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും സജീവമായത്.

എഫ് ഐ ആറിലെ പരാമര്‍ശങ്ങള്‍ ചുവടെ

മഹാവീര്യര്‍ എന്ന സിനിമയുടെ സഹ നിര്‍മ്മതാവാണ് പരാതിക്കാരന്‍. ഈ സിനിമ സാമ്പത്തികമായി തകര്‍ന്നു. അന്ന് 95ലക്ഷം രൂപ നല്‍കാമെന്ന് വാക്ക് നല്‍കി. അതിന് ശേഷം ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ നിര്‍മ്മാണ പങ്കാളിയാക്കാമെന്നും പറഞ്ഞു. ഇതിന് വേണ്ടി 2024 ഏപ്രിലില്‍ 1.90 കോടി രൂപ ചെലവാക്കി. ഇതിന് ശേഷം ഈ സിനിമയുടെ ബാനര് എബ്രിഡ് ഷൈന്‍ പ്രൊഡക്ഷനില്‍ നിന്നും പരാതിക്കാരന്റെ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിലേക്ക് മാറ്റാനും ധാരണയായി. ഇതിനായി കേരളാ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സില്‍ കത്തും നല്‍കി. അതിന് ശേഷം ബജറ്റുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതോടെ പരാതിക്കാരനെ നിര്‍മ്മാണത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് ആരോപണം.

ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയാണ് ഇതെന്ന കാര്യം മറച്ചു വച്ച് ദുബായിലെ ഹോം സ്‌ക്രീന്‍ മോഷന്‍ പിക്‌ചേഴ്‌സ് എല്‍ എല്‍ സി എന്ന പ്രൊഡക്ഷന്‍ കമ്പനിയെ കൊണ്ടു വന്നു. ചെന്നൈയില്‍ ഓഫീസുള്ള ദുബായ് കമ്പനിയുമായി കരാര്‍ ഉറപ്പിച്ച് അഞ്ചു കോടി വാങ്ങി. ഓവര്‍സീസ് വിതരണാവകാശവും ഉറപ്പിച്ചായിരുന്നു ഈ തുക വാങ്ങിയത്. ഇതില്‍ രണ്ട് കോടി അജ്വാന്‍സായും വാങ്ങി. നിവിന്‍ പോളിയുടെ ബാനറായ പോളി ജൂനിയേഴ്‌സ് എന്ന സ്ഥാപനത്തിന് റൈറ്റുണ്ടെന്ന് വരുത്തിയായിരുന്നു ഇടപാട്.

ഇതിലൂടെ തനിക്ക് 1.9 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. പി എസ് ഷംനാസാണ് പരാതിക്കാരന്‍. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. 2024 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയാണ് തട്ടിപ്പ് കാലമായി എഫ് ഐ ആറില്‍ കാട്ടിയിരിക്കുന്നത്.



Similar News