ഇവിടെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്; ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല; ആരോടും ഒന്നിനും പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല! മേഘാലയയെ കുറിച്ച് ഈ പറയുന്നത് ശരിയോ? കേരളത്തെ ഞെട്ടിച്ച് മ്ലാത്തി ചേട്ടത്തി; എക്കോയിലെ നടി മലയാളികളെ അപമാനിച്ചോ? ബിയാനയുടെ വാക്കുകളില്‍ വിവാദം

കേരളത്തെ ഞെട്ടിച്ച് മ്ലാത്തി ചേട്ടത്തി; എക്കോയിലെ നടി മലയാളികളെ അപമാനിച്ചോ?

Update: 2025-12-04 06:52 GMT

തിരുവനന്തപുരം: സാക്ഷര കേരളമാണ്... സ്ത്രീ സുരക്ഷയില്‍ മുന്നിലാണ്... ഇങ്ങനെയാണ് മലയാളിയുടെ ചിന്തകള്‍. എന്നാല്‍ അങ്ങനെ അല്ലെന്ന് പറയുകയാണ് ഒരാള്‍. എക്കോ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ അതില്‍ പ്രധാന കഥാപാത്രമായി വേഷമിട്ട മ്ലാത്തി ചേട്ടത്തി കേരളത്തില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തുന്നത്. മേഘാലയ സ്വദേശിയായ ബിയാന മോമിനാണ് മ്ലാത്തി ചേട്ടത്തിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ആദ്യമായാണ് ബിയാന മുഴുനീള ചിത്രത്തിന്റെ ഭാഗമാകുന്നത്. കേരളത്തിലെ ഷൂട്ടിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബിയാന പറഞ്ഞതു കേട്ട് മലയാളി ഞെട്ടി. കേരളത്തിലെ സ്ത്രീപക്ഷ ചിന്തകര്‍ എല്ലാം ഇതില്‍ പ്രതിഷേധത്തിലാണ്. അവര്‍ കേരളത്തെ അപമാനിച്ചുവെന്ന് കരുതുന്നവര്‍ പോലും ഉണ്ട്. സാക്ഷര കേരളത്തിലെ സാമൂഹിക അവസ്ഥയെ ബിയാന തള്ളി പറഞ്ഞുവെന്നാണ് വിമര്‍ശനം.

'ഷൂട്ടിങ് ലൊക്കേഷന്‍ ഒരു ഹില്‍ ഏരിയയായിരുന്നു. ഞങ്ങളുടെ നാടിന്റെ അതേ ജോഗ്രഫിയായതുകൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. എന്നാല്‍ കള്‍ച്ചറിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങള്‍ കേരളത്തിലുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍. ഇവിടുത്തെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല. എവിടെ വേണമെങ്കിലും എപ്പോഴും പോകാം, എപ്പോള്‍ വേണമെങ്കിലും വരാം. കുടുംബത്തിലുള്ളവരോട് ചുമ്മാ പറയുകയേ വേണ്ടുള്ളൂ. ആരോടും പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല. ഇവിടെ കേരളത്തില്‍ വല്ലാതെ പ്രൊട്ടക്ടീവാണ്. എനിക്ക് അത് കണ്ട് ചിരി വരുമായിരുന്നു. എനിക്ക് പ്രൊട്ടക്ഷന്റെ ആവശ്യമില്ല, ഞാന്‍ ഓക്കെയാണ്,' ബിയാനയുടെ ഈ വാക്കുകളാണ് വിവദമായി മാറുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് മതിയായ സ്വാതന്ത്ര്യം ഇല്ലെന്ന് ബിയാന എങ്ങനെ പറയുമെന്ന ചോദ്യമാണ് സ്ത്രീപക്ഷ വാദികള്‍ ഉയര്‍ത്തുന്നത്. എക്കോ സിനിമ തംരഗമാകുമ്പോള്‍ ബിയാനയുടെ ഈ വാക്കുകള്‍ ആളികത്തുകയാണ്.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ് സന്ദീപ് പ്രദീപ് നായകനായി എത്തിയ 'എക്കോ'. കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം ആഖ്യാന ശൈലികൊണ്ടും കഥാപരിസരം കൊണ്ടും മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിലേക്കാണ് നടന്നടുക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് എക്കോയുടെ ഏറ്റവും വലിയ പ്രത്യേകത. സന്ദീപ് പ്രദീപിന്റെയും വിനീതിന്റേയും സൗരഭ് സച്ച്ദേവയുടെയും പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ചിത്രത്തിലെ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രം. 'എക്കോയിലെ മ്ലാത്തി ചേട്ടത്തി ശരിക്കും ഒരു അഭിനേതാവല്ല.

സംവിധായകന്‍ ക്രിസ്റ്റോ ടോമി സജസ്റ്റ് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ മേഘാലയക്കാരനായിരുന്നു. അതില്‍ചെറിയൊരു വേഷത്തില്‍ ഇവര്‍ വന്നിരുന്നു. പ്രൊഫഷണല്‍ ആക്ടര്‍ ഒന്നുമല്ല. 'വിരമിക്കുന്നതുവരെ ഒരു സെന്‍ട്രല്‍ ഗവണ്മെന്റ് ജോലിക്കാരിയായിരുന്നു അവര്‍. പിന്നീട് ടീച്ചറായും വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ ഈ സിനിമയിലേക്ക് വരുന്നത് തന്നെ ഒരു സാഹസം പോലെയായിരുന്നു. 'ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം ചെയ്യണം, അഭിനയം എനിക്ക് അറിയില്ല. പക്ഷെ ഒന്ന് ശ്രമിച്ചുനോക്കാം' എന്നാണ് അവര്‍ എന്നോട് പറഞ്ഞത്.' ബാഹുല്‍ രമേശ് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.


 



സിനിമ സൂപ്പര്‍ ഹിറ്റായതിന് ശേഷം ബിയാന നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. കേരളം എന്ന സ്ഥലവും മലയാളം എന്ന ഭാഷയും തനിക്ക് തീരെ പരിചയമില്ലായിരുന്നെന്ന് ബിയാന പറയുന്നു. ഡയലോഗുകളെല്ലാം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നെന്നും എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുമായി പൊരുത്തപ്പെട്ടെന്നും താരം പറഞ്ഞു. മലയാള സിനിമകളൊന്നും കണ്ടിട്ടില്ലെന്നും ബിയാന കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കേരളത്തിലെ സ്ത്രീകള്‍ സ്വാതന്ത്രം അനുഭവിക്കാത്തവരാണെന്ന വാദം ബിയാന ഉയര്‍ത്തുമെന്നതാണ് ഉയരുന്ന ചോദ്യം.

കേരളത്തിലെ ഭക്ഷണ സംസ്‌കാരവും മേഘാലയയിലേതില്‍ നിന്ന് വ്യത്യസ്തമാണെന്നും താരം പറഞ്ഞു. തനിക്ക് ആവശ്യമുള്ള ഭക്ഷണം ആവശ്യപ്പെടാമെന്ന് ക്രൂ തന്നോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ അത് വേണ്ടെന്ന് വെച്ചെന്നും ബിയാന കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഭക്ഷണം ആസ്വദിക്കാന്‍ താന്‍ തീരുമാനിച്ചെന്നും താരം പറയുന്നു. 'എന്റെ നാട്ടിലെ ഫുഡ് എപ്പോള്‍ വേണമെങ്കിലും എനിക്ക് ട്രൈ ചെയ്യാം. എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാനും പരീക്ഷിക്കാനും ശ്രമിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് കേരളത്തിലെ ഭക്ഷണങ്ങള്‍ തേടിപ്പിടിച്ച് ട്രൈ ചെയ്തു. ഇവിടത്തെ സ്റ്റേ മുഴുവന്‍ ഞാന്‍ എന്‍ജോയ് ചെയ്‌തെന്ന് തന്നെ പറയാം. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം ക്രൂ എനിക്ക് വേണ്ടി കൊണ്ടുവന്നിരുന്നു. പരമാവധി എന്‍ജോയ് ചെയ്തു,' ബിയാന പറയുന്നു.

റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ എക്കോ ലോകവ്യാപകമായി 30 കോടി കടന്നു. പ്രമുഖ സെന്ററുകളില്‍ ആദ്യ ദിനത്തിനേക്കാള്‍ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. കേരളത്തില്‍ 182 സെന്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തില്‍ 249 സ്‌ക്രീനുകളിലും. ജി സി സി യില്‍ രണ്ടാം വരാം 110 സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എത്തി. റിലീസ് ദിനം മുതല്‍ എല്ലാ ദിവസവും വന്‍ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ആന്‍ഡ് അഡിഷണല്‍ ഷോകള്‍ ആണ് ലഭിക്കുന്നത്. സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ ആണ് എക്കോ . സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേന്‍,അശോകന്‍, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ബിയാന മോമിന്‍, സീ ഫൈ, രഞ്ജിത് ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന താരങ്ങള്‍. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം .ആര്‍ .കെ ജയറാം ആണ് നിര്‍മ്മാണം.

Tags:    

Similar News