കണ്ണൂരില്‍നിന്നുള്ള യാത്രയ്ക്കിടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടര്‍ന്നു; പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല; ചുങ്കത്തുവെച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തത് അഞ്ചംഗ സംഘത്തെ; കാറില്‍ വാക്കി ടോക്കിയും; പിടിയിലായത് ഇലക്ട്രിക്കല്‍ തൊഴിലാളികള്‍? ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ്

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയെ പിന്തുടര്‍ന്നു; അഞ്ച് പേര്‍ അറസ്റ്റില്‍

Update: 2025-06-30 06:17 GMT

കോഴിക്കോട്: കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

വാഹനവ്യൂഹത്തിനിടയില്‍ കയറി ഇവരോട് പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. എലത്തൂരില്‍ വെച്ചാണ് സംഭവം. മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റില്‍ ചുങ്കത്ത് വെച്ച് വാഹനവും അതില്‍ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇവര്‍ ഇലക്ട്രിക്കല്‍ തൊഴിലാളികള്‍ ആണെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം. കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ വെച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനിലാണുള്ളത്. മുഖ്യമന്ത്രിയുടെ കോണ്‍വോയിലേക്ക് കടന്നതിനും നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സഞ്ചരിച്ചതിനുമാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ പൊലീസ് ഇവരെ വീണ്ടും വിളിപ്പിക്കും.

Tags:    

Similar News