സഞ്ജു തെറിക്കും? സുവര്‍ണാവസരം നഷ്ടമാക്കി സഞ്ജു: ഗംഭീറിന്റെ മുഖത്തും നിരാശ; ഒരു അവസരം കൂടി നല്‍കാന്‍ സാധ്യത, എന്നിട്ടും തിളങ്ങാനായില്ലെങ്കില്‍ ടീമിന് പുറത്തേക്ക്? നിരാശയില്‍ ആരാധകരും

Update: 2024-10-10 07:31 GMT

ന്യൂഡല്‍ഹി: ബംഗ്‌ളാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയത് ആരാധകര്‍ക്ക് മാത്രമല്ല കോച്ച് ഗൗതം ഗംഭീറിനെയും നിരാശനാക്കി. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ് താരം. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും നിറം മങ്ങിയതോടെ അദ്ദേഹത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സഞ്ജു പുറത്തായതിന് ശേഷമുള്ള ഗംഭീറിന്റെ പ്രതികരണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇന്ത്യക്കു വേണ്ടി അഭിഷേക് ശര്‍മയ്ക്കൊപ്പം ഒരിക്കല്‍ക്കൂടി ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ രണ്ടാം ഓവറിലെ അവസാനത്തെ ബോളിലാണ് പുറത്തായത്. സ്പിന്നര്‍ മെഹ്ദി ഹസനെറിഞ്ഞ ആദ്യത്തെ ഓവറില്‍ ക്ലാസിക്ക് ഷോട്ടുകളിലൂടെ രണ്ടു ബൗണ്ടറികള്‍ സഞ്ജു കണ്ടെത്തിയിരുന്നു. ഇതോട ഇതു അദ്ദേഹത്തിന്റെ ദിവസം തന്നെയാവുമെന്നു ആരാധകരും ഉറപ്പിച്ചു. എന്നാല്‍ അടുത്ത ഓവറില്‍ തന്നെ എല്ലാവവരെയും നിരാശരാക്കി സഞ്ജു വിക്കറ്റും കൈവിട്ടു. ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് ടസ്‌കിന്‍ അഹമ്മദെറിഞ്ഞത്. സഞ്ജു അതു പഞ്ച് ചെയ്യാന്‍ നോക്കിയെങ്കിലും അല്‍പ്പം നേരത്തെയാവുകയും മുകളിലേക്കുയര്‍ന്ന ബോള്‍ ഷാന്റോയുടെ കൈകളിലെത്തുകയും ചെയ്തു.

ഇതോടെ തീര്‍ത്തും നിരാശനായി സഞ്ജു ക്രീസ് വിടുകയായിരുന്നു. ഈ സമയത്താണ് ഗഡൗട്ടിലിരുന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിലേക്കു ക്യാമറാക്കണ്ണുകള്‍ എത്തിയത്. എന്താണ് സഞ്ജു കാണിച്ചതെന്ന ഞെട്ടലും നിരാശയുമെല്ലാം അപ്പോള്‍ ഗംഭീറിന്റെ മുഖത്തു കാണാമായിരുന്നു. താടിക്കു കൊടുത്ത് അദ്ദേഹമിരുന്നപ്പോള്‍ തൊട്ടടുത്തുള്ള ബാറ്റിങ് കോച്ച് അഭിഷേക് ശര്‍മ എന്തോ കുറിക്കുന്ന തിരക്കിലുമായിരുന്നു. ഗംഭീറിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി വരുന്നതിനു മുമ്പ് സഞ്ജു സാംസണിനെ പിന്തുണച്ചു കൊണ്ട് ഏറ്റവുമധികം തവണ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ഗൗതം ഗംഭീര്‍.

ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടപ്പോള്‍ ഗംഭീര്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ ടീമിനു വേണ്ടി സഞ്ജു കളിച്ചില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ടീമിന്റ മുഖ്യ കോച്ചായി ഈ വര്‍ഷം ചുമതലയേറ്റെടുത്ത ശേഷം സഞ്ജുവിനു പല അവസരങ്ങളും ഗംഭീര്‍ നല്‍കിയെങ്കിലും ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല. ബംഗ്ലാദേശുമായുള്ള ഈ ടി20 പരമ്പര യഥാര്‍ഥത്തില്‍ സഞ്ജുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറേണ്ടതായിരുന്നു. കാരണം, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറുടെ റോള്‍ മാത്രമല്ല, ഓപ്പണിങ് സ്ഥാനത്തേക്കും അദ്ദേഹം പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നു.

സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ തന്റെ കഴിവ് തെളിയിക്കാന്‍ ഒരവസരം കൂടി ഗൗതം ഗംഭീര്‍ നല്‍കിയേക്കും. ബംഗ്ലാദേശുമായി ശനിയാഴ്ച ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ കൂടി അദ്ദേഹത്തെ ഇലവനില്‍ നിലനിര്‍ത്തിയേക്കും. അതിനു ശേഷം സഞ്ജുവിന്റെ ഭാവി എന്താവുമെന്നു കണ്ടു തന്നെ അറിയണം. കാരണം വിക്കറ്റ് കീപ്പര്‍ റോളിലേക്കു അത്ര മാത്രം ഓപ്ഷനുകളാണ് ഗംഭീറിനു മുന്നിലുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ്കീപ്പര്‍ എല്ലായ്പ്പോഴും റിഷഭ് പന്തായിരിക്കും. ബാക്കപ്പ് റോളിലേക്കു ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം മല്‍സരരംഗത്തുണ്ട്. സഞ്ജുവിനു പകരം ജുറേലിനെ ഗംഭീര്‍ അധികം വൈകാതെ തന്നെ റിഷഭിന്റെ ബാക്കപ്പായി വളര്‍ത്തിയെടുത്തേക്കും.

Tags:    

Similar News