ഗേറ്റ് തുറക്കാന്‍ നേരം പണവും സ്വര്‍ണവും രേഖകളും അടങ്ങിയ ബാഗ് വച്ചത് കാറിന് മുകളില്‍; ബാഗ് ഉള്ളിലുണ്ടെന്ന വിശ്വാസത്തില്‍ ബാങ്കിലേക്ക് കാറോടിച്ച് പോയി; രക്ഷകരായി പോലീസ് വന്നപ്പോള്‍ പ്രഭയ്ക്ക് തിരിച്ചു കിട്ടിയത് ലക്ഷങ്ങള്‍

പോലീസ് വന്നപ്പോള്‍ പ്രഭയ്ക്ക് തിരിച്ചു കിട്ടിയത് ലക്ഷങ്ങള്‍

Update: 2025-02-21 15:00 GMT

തിരുവല്ല: വീട്ടമ്മയുടെ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് പോലീസ്. തുകലശ്ശേരി മട്ടക്കല്‍ പള്ളത്തുവീട്ടില്‍ പ്രഭാ ഐപ്പിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ഇതിനുളളില്‍ അഞ്ചര പവന്‍ സ്വര്‍ണവും 35000 രൂപയും മൊബൈല്‍ ഫോണും വീടിന്റെ താക്കോലും മറ്റ് വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു.

സെന്‍ട്രല്‍ ബാങ്ക് ശാഖയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ഗേറ്റ് തുറക്കുന്നതിന് വേണ്ടി ബാഗ് കാറിന് മുകളില്‍ വച്ചു. ബാഗ് കാറിനുളളിലാണ് വച്ചതെന്ന് കരുതി ഓടിച്ചു പോവുകയും ചെയ്തു. ബാങ്കിലെത്തിയപ്പോഴാണ് ബാഗ് കാറിനുള്ളില്‍ ഇല്ലെന്ന് മനസിലായത്. കാറിനു മുകളില്‍ വച്ചിട്ട് ബാഗ് എടുക്കാത്ത കാര്യം അപ്പോഴാണ് അവര്‍ ഓര്‍ത്തത്. പരിഭ്രാന്തയായ വീട്ടമ്മ തിരികെ വന്ന വഴിയിലൂടെ പോയി റോഡിലെല്ലാം നോക്കിയെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് പ്രതീക്ഷയോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന് പ്രഭാ ഐപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രൊബേഷന്‍ എസ്.ഐ ഹരികൃഷ്ണനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു

.

എസ്.സി.പി.ഓമാരായ മനോജ് കുമാര്‍, അഖിലേഷ്, സി.പി.ഓ അരുണ്‍ രവി എന്നിവരെയും ഒപ്പം കൂട്ടി ബാഗ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഉച്ച വരെ വീട്ടിലെയും യാത്രാവഴിയിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു. തിരുവല്ല ടീന സിഗ്നല്‍ വരെ ബാഗ് കാറിന്റെ മുകളില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പിന്നീടുള്ള ദൃശ്യങ്ങള്‍ ലഭ്യമായില്ല.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയായിരുന്നു. മൊബൈല്‍ഫോണിലേക്ക് ബെല്‍ അടിപ്പിച്ച് നോക്കിയപ്പോള്‍ ബാഗ് കിട്ടിയ ആളെ കണ്ടെത്തി. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കാണ് റോഡില്‍ നിന്നും ബാഗ് കിട്ടിയത്, അയാള്‍ അത് വണ്ടിക്കുള്ളില്‍ എടുത്തു വച്ചതാണെന്ന് പോലീസിനെ അറിയിച്ചു. അയാളില്‍ നിന്നും വാങ്ങിയശേഷം പ്രഭയെ വിളിച്ചു വരുത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ബാഗ് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

Tags:    

Similar News